കൊവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നിരാശ വേണ്ടെന്നും കുതിപ്പുയര്‍ത്തുന്ന സമയമായി ഈ കാലഘട്ടത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംംഗത്ത് ജില്ലയില്‍ നടപ്പാക്കിയ നാല് പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിരവധി വെല്ലുവിളികളെ അതിജീവിച്ച് ടൂറിസം മേഖല വലിയ മുന്നേറ്റം നടത്തുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി വന്നത്. തുടര്‍ന്ന് 25,000 കോടി രൂപയുടെ നഷ്ടം ഈ മേഖലയിലുണ്ടായി. അതോടൊപ്പം വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും സംഭവിച്ചു. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് ടൂറിസം. അതുകൊണ്ടാണ്  അതിജീവനത്തിനുള്ള പോരാട്ടത്തിനിടയിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് കാലത്തെ അതിജീവിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകും. ഈ മേഖലയില്‍ ഏറെ പ്രയോജനപ്രദമായിട്ടുള്ള പദ്ധതികള്‍ക്കാണ്  ഇവിടെ തുടക്കമിടുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതികള്‍ സഹായകരമാകും.  പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെ തന്നെ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍  ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും നിര്‍മ്മിച്ച ബോട്ട് ടെര്‍മിനലുകളുടെയും, മയ്യഴിപ്പുഴയുടെ കൈവഴിയായ ചൊക്ലി ബണ്ട്‌റോഡിന്റെ സൗന്ദര്യ വത്കരണം, പാലക്കാട് സ്വാമിമഠം പാര്‍ക്ക് എന്നിവയുടെയും  ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ബോട്ട് ടെര്‍മിനലുകളും, വാക്ക് വേ തുടങ്ങിയവയാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. ഇതില്‍ പറശ്ശിനിക്കടവ് മുതല്‍ പഴയങ്ങാടി വരെയുള്ള ആദ്യ ക്രൂസ് റൂട്ടിന്റെയും ബോട്ട് ടെര്‍മിനലുകളുടെയും വാക്ക് വേകളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 13 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. രണ്ട് പദ്ധതികളുടെ പൈലിംഗ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.
ഏഴരക്കോടിയോളം രൂപ ചെലവിട്ടാണ് പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചത്. 4.88 കോടി രൂപ ചെലവഴിച്ച് 47 ബെഞ്ചുകള്‍ ഉള്‍പ്പെടെ വിശാലമായ ഇരിപ്പിട സൗകര്യങ്ങളോടെയാണ് മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനി മഠപ്പുര ക്ഷേത്ര പരിസരത്ത് ടെര്‍മിനല്‍  നിര്‍മ്മിച്ചത്. പഴയങ്ങാടി ബോട്ട് ടെര്‍മിനലിന് 3 കോടി രൂപയാണ്  സംസ്ഥാന സര്‍ക്കാര്‍  അനുവദിച്ചത്.  100 മീറ്റര്‍ നീളവും  40 മീറ്ററില്‍ നടപാതയും, 60 മീറ്ററില്‍ 4 ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെര്‍മലിന് ഉണ്ട്.  ഇതോടൊപ്പം സോളര്‍ ലൈറ്റുകള്‍, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്.  കരിങ്കല്‍ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയില്‍ നിര്‍മ്മിച്ച മേല്‍ക്കൂരയും ടെര്‍മിനലിനെ ആകര്‍ഷകമാക്കുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം രണ്ടാം ഘട്ട പദ്ധതിയില്‍ കല്യാശ്ശേരിയില്‍  മംഗലശ്ശേരി, കോട്ടക്കീല്‍പ്പാലം, താവം, പയങ്ങോട്, മുട്ടില്‍, വാടിക്കല്‍, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ മിനി ബോട്ട് ടെര്‍മിനലും, മാട്ടൂല്‍ തെക്കുമ്പാട് ബോട്ട് ടെര്‍മിനലും പട്ടുവം  മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിര്‍മ്മിക്കും.
സംസ്ഥാന പദ്ധതികള്‍ക്ക് പുറമെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ്, അഴീക്കോട്, കല്ല്യാശ്ശേരി മണ്ഡലങ്ങളിലായി 80.37 കോടി രൂപയുടെ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും ജില്ലയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്. മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂയിസ്, തെയ്യം ക്രൂയിസ്, കണ്ടല്‍ ക്രൂയിസ് എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഴീക്കോട്, വളപട്ടണം, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, ചപ്പാരപ്പടവ്, പാപ്പിനിശ്ശേരി, ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലുമായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ബോട്ട് ടെര്‍മിനല്‍, നടപ്പാത, ബയോ ടോയ്ലറ്റ്, ബോട്ട് റേസ് ഗ്യാലറി, ആര്‍ട്ടിസാന്‍സ് ആല, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് യാര്‍ഡ്, തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ്, മഡ് വാള്‍ മ്യൂസിയം, ഫ്ളോട്ടിംഗ് റസ്റ്റോറന്റ് തുടങ്ങിയവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
മയ്യഴിപ്പുഴയുടെ കൈവഴിയിലുള്ള ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവത്ക്കരണ പദ്ധതിക്ക് 99,90,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞതാണ് പ്രദേശം. കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള  വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതിക്ക് 2018- ജൂണിലാണ് തുടക്കം കുറിച്ചത്. ചൊക്ലിയെ ഒളവിലവുമായി ബന്ധിപ്പിക്കുന്ന കവിയൂര്‍ ഒളവിലം  ബണ്ട് റോഡിന്റെ ഇരുവശവുമായി നാനൂറു മീറ്റര്‍ റോഡ് ആണ്  സൗന്ദര്യവത്കരിച്ചത്.  പദ്ധതിയുടെ ഭാഗമായി  വാക്ക് വേ, ഷോപ്പ് കിയോസ്‌ക്ക്, ന്യൂസ് പേപ്പര്‍ കിയോസ്‌ക്ക്, പ്രവേശനകവാടം, ബാന്‍ഡ്‌റയില്‍, ഇരിപ്പിടം, സോളാര്‍ ലൈറ്റിങ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സ്ഥലത്തിന്റെ ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് അവയ്ക്ക് പോറലേല്‍ക്കാതെയാണ് സൗന്ദര്യവത്ക്കരണം നടത്തിയത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.
90.28 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് പാലക്കാട് സ്വാമി മഠം പാര്‍ക്കിനായി നടത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, കഫെറ്റീരിയ, കോംപൗണ്ട് വാള്‍ വിത്ത് ഗെയിററ്, ഇന്റര്‍ലോക്ക് പാകല്‍, ലാന്‍ഡ് സ്‌കേപ്പി ആന്‍ഡ് ലൈറ്റിംഗ്, ഓപ്പണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകുന്ന 26 പദ്ധതികളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി , എംപിമാരായ കെ സുധാകരന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പറശ്ശിനിക്കടവില്‍ ജെയിസ് മാത്യു എംഎല്‍എയും പഴയങ്ങാടിയില്‍ ടി വി രാജേഷ് എംഎല്‍എ യും ബോട്ട്്‌ടെര്‍മിനലിന്റെ ശിലാഫലകം  അനാച്ഛാദനം ചെയ്തു.എ എന്‍ ഷംസീര്‍ എം എല്‍ എ ,കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സി സീനത്ത്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിപി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിവി പ്രീത, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍, ഡിടിപിസി സെക്രട്ടറി കെ സി ശ്രീനിവാസന്‍ , ടൂറിസം വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിത കുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.