തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ കൃഷി വകുപ്പ് നഗരങ്ങളില്‍ വഴിയോര ആഴ്ച ചന്തകള്‍ തുടങ്ങി. നഗരങ്ങളിലെ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കര്‍ഷര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. പച്ചക്കറികളുയെ വില നിശ്ചയിക്കുന്നത് കര്‍ഷകരാണ്. വഴിയോര ആഴ്ച ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. എസ് സുനില്‍കുമാര്‍ തിരുവനന്തപുരം വഴുതക്കാട് നിര്‍വഹിച്ചു.

ആദ്യ ഘട്ടത്തില്‍ 30 നഗര ചന്തകളാണ് തുടങ്ങിയത്. ഓരോ ചന്തയും നടത്തുക തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രദേശത്തെ കര്‍ഷകരാണ്. തിരുവനന്തപുരത്ത് മൂന്ന് വഴിയോര ചന്തകളാണ് തുടങ്ങിയത്. വഴുതക്കാട് പെരുങ്കടവിളയില്‍ നിന്നുള്ളവരും കരകുളത്ത് നന്ദിയോടു നിന്നുള്ളവരും കവടിയാറില്‍ ആനാട് നിന്നുളളവരുമാണ് ചന്ത നടത്തുന്നത്. കര്‍ഷകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ കൃഷി വകുപ്പാണ് ഒരുക്കുന്നത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വാസുകി തുടങ്ങിയവര്‍ പങ്കെടുത്തു