ചൂട് കനത്തതോടെ ജില്ലയിൽ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യ രോഗങ്ങൾ കൂടാനുള്ള സാധ്യതകളും ഏറി വരികയാണെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ വിഷബാധയുമാണ് ഇക്കാലത്ത് പ്രധാനമായും കണ്ടുവരുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ 4168 പേർക്ക് വയറിളക്കവും ഒരാൾക്ക് കോളറയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40 പേർക്ക് ടൈഫോയ്ഡും 69 പേർക്ക് മഞ്ഞപ്പിത്തവും ബാധിക്കുകയുണ്ടായി.

സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തിൽ മലം പോകുന്ന അവസ്ഥയാണ് വയറിളക്കം. ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവ മൂലമാണ് ഇതുണ്ടാവുന്നത്. അശുദ്ധമായ ആഹാരപദാർത്ഥങ്ങളിലൂടെയാണ് രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. വയറിളക്കം മൂലം നിർജ്ജലീകരണം തുടരുകയാണെങ്കിൽ അത് മരണത്തിന് കാരണമാവുന്നു.
മലം അയഞ്ഞു പോകുന്നതോടൊപ്പം രക്തവും കഫവും മലത്തോടൊപ്പം പോകുന്നതാണ് വയറുകടി. കഞ്ഞിവെളളത്തിന്റെ രൂപത്തിൽ മലം പോകുന്നത് കോളറയുടെ ലക്ഷണമാകാം. നിർജ്ജലീകരണം വളരെ പെട്ടെന്ന് സംഭവിക്കുന്നത് മൂലം കോളറ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.
വയറിളക്കത്തിന്റെ തുടക്കത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. വയറുകടി, കോളറ എന്നിവയ്ക്ക് ആന്റീബയോട്ടിക്കുകൾ ആവശ്യമാണ്. പാനീയ ചികിത്സക്ക് ഗ്യഹ പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻവെളളം, ഉപ്പിട്ട മോരിൻ വെളളം എന്നിവയോ സർക്കാർ ആശുപത്രിയിൽ ലഭ്യമായ ഒ.ആർ.എസ്. മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. അമിതമായ വയറിളക്കം അമിതദാഹം, നീർജ്ജലീകരണ ലക്ഷണങ്ങൾ മയക്കം,പനി, മലത്തിൽ രക്തം, കഞ്ഞിവെളളത്തിന്റെ രൂപത്തിൽ മലം പോവുക എന്നീ ലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കിൽ വൈദ്യ സഹായം തേടണം.

സാൽമൊണെല്ലാ ടൈഫി പരത്തുന്ന രോഗമാണ് ടൈഫോയിഡ്. ശുദ്ധമല്ലാത്ത കുടിവെളളത്തിലുടെയോ, ഭക്ഷണത്തിലൂടെയോ ആണ് രോഗം പകരുന്നത്. കൂടി വരുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയണ് പ്രധാന ലക്ഷണങ്ങൾ. രക്തപരിശോധനയിലൂടെ മാത്രമെ രോഗനിർണ്ണയം സാധ്യമാവുകയൂളളൂ.

കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെളളവും വഴി പകരുന്നവയാണ്. രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് കൂടുതൽ ദിവസങ്ങളെടുക്കും. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം ഓക്കാനം ഛർദ്ദി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പിന്നീട് മൂത്രത്തിനും, കണ്ണിനും, ശരീരത്തിനും, മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. മദ്യപാനികളിലും, കരൾ രോഗികളിലും രോഗം ഗുരുതരാവസ്ഥയിലെത്താറുണ്ട്.
ആഹാര സാധനങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കുക, പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക കുപ്പിപ്പാൽ ഒഴിവാക്കുക, തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, വെളളം എപ്പോഴും മൂടി വെക്കുക, ക്ലോറിൻ ടാബലെറ്റ് ഉപയോഗിക്കുക, കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ക്ലോറിനേറ്റ് ചെയ്യുക, കിണറിന് ചുറ്റുമതിൽ കെട്ടുക,ചെറുതും വലുതുമായ കുടിവെളള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക,ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കയ്യിലെ നഖം വെട്ടിസൂക്ഷിക്കുക, മലവിസർജ്ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴികുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കു, കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ സൂക്ഷിക്കുക, ഈച്ച ശല്യം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.