തൃശ്ശൂർ  : പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുങ്ങുന്നു. ഇവര്‍ക്കായി അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറക്കല്ലിടീലും നാളെ കുറ്റിയാര്‍വാലിയില്‍ മന്ത്രി എം എം മണി നിര്‍വ്വഹിക്കും. കേരളപിറവി ദിനത്തില്‍ നടക്കുന്ന തറക്കല്ലീടീല്‍ ചടങ്ങില്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തില്‍ അവശേഷിക്കുന്നവര്‍ക്ക് 5 സെന്റ് വീതം ഭൂമിയാണ് കുറ്റിയാര്‍വാലിയില്‍ വിതരണം ചെയ്യുക. എട്ട് കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടൊരുങ്ങുക. ലഭിക്കുന്ന ഭൂമിയില്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കെഡിഎച്ച്പി കമ്പനിയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. ആറു ലയങ്ങളിലായി താമസിച്ചിരുന്ന കുടുംബങ്ങളാണ് ദുരന്തത്തില്‍ അകപ്പെട്ടത്. 70 പേർ ദുരന്തത്തിൽ മരിച്ചു.

പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് നഷ്ട പരിഹാരവും തുടര്‍ ജീവിതത്തിനുള്ള സഹായവും ഭൂമിയും വീടുമടക്കം സമഗ്രമായ പുനരദ്ധിവാസ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ ഡീന്‍കുര്യാക്കോസ് എം.പി, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജന പ്രതിനിധികൾ, കമ്പനി പ്രതിനിധികള്‍, വിവിധ രാഷ്ട്രിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.