സംസ്ഥാനത്തെ 9 ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളെയാണ് വരൾച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
അതോറിറ്റി യോഗത്തിൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകൾ കണക്കിലെടുത്താണ് 9 ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം 2017ലെ വടക്ക് കിഴക്കൻ കാലവർഷത്തിൽ (ഒക്‌ടോബർ മുതൽ ഡിസംബർ വരെ) ഈ ജില്ലകളിൽ മഴയുടെ അളവിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളിൽ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇടുക്കി ജില്ലയിൽ നിലവിൽ വരൾച്ചാ സാഹചര്യമില്ല. എന്നാൽ മലയോരമേഖലകളിലെ പ്രധാന ജലസ്രോതസ്സുകളായ നീർച്ചാലുകൾ വേനൽ കടുക്കുമ്പോൾ വറ്റുകയും ശുദ്ധജലം കണ്ടെത്താൻ ജനങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചത്.
വരൾച്ചാബാധിത ജില്ലകളിൽ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികൾ ഉണ്ടാകും. ടാങ്കറുകൾ ഉപയോഗിച്ച് വാട്ടർ കിയോസ്‌ക്കുകളിൽ വെള്ളം എത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നും പണം ഉപയോഗിക്കാവുന്നതാണ്.