* ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയം സ്‌പോർട്‌സ് ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി
കായികമേഖലയിൽ പുതിയകാലത്തിനൊത്ത ആധുനികസൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തെ സ്‌പോർട്്സ് ഹബ്ബായി ഉയർത്താനുള്ള വിവിധ നിർമാണപ്രവർത്തനങ്ങളുടെയും പുതിയ ബോക്‌സിംഗ് റിങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ ഒൻപതുകോടി രൂപയ്ക്ക് മുകളിൽ ചെലവാക്കിയാണ് ശ്രീപാദം സ്‌റ്റേഡിയത്തിന്റെ നിലവാരമുയർത്തുന്നത്. സിന്തറ്റിക് ട്രാക്ക്, ടർഫ് ഉൾപ്പെടെ പൂർത്തിയാകുമ്പോൾ സ്‌റ്റേഡിയം മികച്ച നിലവാരത്തിലാകും. ഗേൾസ്, ബോയ്‌സ് ഹോസ്റ്റലുകളുടെ നവീകരണം പൂർത്തിയായി. ടോയ്‌ലറ്റ് ബ്‌ളോക്കുകളുടെ നിർമാണം നടക്കുകയാണ്. സെമി പെർമനൻറ് കിച്ചൻ നിർമിച്ചുവരുന്നു. ഗ്യാലറിയുടെ നവീകരണവും നടക്കുകയാണ്.
കായിക മേഖലയിൽ 800 കോടി രൂപയുടെ അടിസ്ഥാന വികസനപദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. 14 ജില്ലാതല സ്‌റ്റേഡിയങ്ങളും 41 മറ്റ് സ്‌റ്റേഡിയങ്ങളും വരുന്നുണ്ട്. ചെറുപ്രായത്തിൽതന്നെ കായികപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കാനും സൗകര്യങ്ങൾ നൽകാനും ഒരുക്കും. അവർക്ക് നിലനിൽക്കാൻ തൊഴിലിനും നടപടിയെടുക്കും. കായികതാരങ്ങളുടെ സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങൾ 2010 മുതൽ നടക്കാനുണ്ടായിരുന്നത് സർക്കാർ നിയമനം നൽകിവരികയാണ്. മുൻകാല കായികതാരങ്ങൾക്കുള്ള ആരോഗ്യപരിരക്ഷാ, പെൻഷൻ പദ്ധതികളും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള പുതിയ ബോക്‌സിംഗ് റിങ്ങിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഡെമോ ബോക്‌സിംഗ് മത്‌സരവും നടന്നു.
ചടങ്ങിൽ അഡ്വ. ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ബോക്‌സിംഗ് കോച്ച് ഡി. ചന്ദ്രലാൽ, ബോക്‌സിംഗ് ചാമ്പ്യൻ കെ.സി. ലേഖ, സ്‌പോർട്‌സ് കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് അംഗങ്ങളായ എം.ആർ. രഞ്ജിത്ത്, പി. ശശിധരൻ നായർ, ഡോ. ടി.ഐ. മനോജ്, നഗരസഭ മുൻ ചെയർമാൻ സി.ജെ. രാജേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ സ്വാഗത്‌വും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൺറ് ഡി. മോഹനൻ നന്ദിയും പറഞ്ഞു.
ഏഴു കോടി രൂപ മുടക്കി എട്ടുലെയ്‌നുള്ള അത്‌ലറ്റിക്‌സ് സിന്തറ്റിക് ട്രാക്ക്, ഒന്നരകോടി മുടക്കി ഫുട്ബാൾ ഗ്രൗണ്ട് ടർഫ്, 50 ലക്ഷത്തിന്റെ ആധുനിക ജിംനേഷ്യം, ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നവീകരണം എന്നിവയ്ക്കാണ് തുടക്കമായത്. ഇതിനൊപ്പം കേന്ദ്രീകൃത സ്‌പോർട്‌സ് ഹോസ്റ്റലുകൾ, തയ്ക്വണ്ടോ, റസ്‌ലിംഗ്, ഖോ-ഖോ, നെറ്റ്‌ബോൾ, ഹാൻഡ്‌ബോൾ പരിശീലന കളരികളും സ്‌റ്റേഡിയത്തിലുണ്ടാകും.