സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ആരോഗ്യമേഖലയില്‍ കുതിച്ചു ചാട്ടം നടത്തുന്ന നിയോജക മണ്ഡലമാണ് കോന്നി. മെഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിന് കിഫ്ബിയില്‍ 338 കോടിയുടെ പദ്ധതിയാണ്  അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അതില്‍ 60 ശതമാനത്തില്‍ അധികം തുകയുടെ അനുവാദം കിഫ്ബിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ഐപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും.

മെഡിക്കല്‍ കോളജിനൊപ്പം തന്നെ താലൂക്ക് ആശുപത്രിക്കും പ്രത്യേക പരിഗണന നല്‍കുന്ന എംഎല്‍എ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ പുതിയ ബഹുനില മന്ദിരം, വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് തുടങ്ങിയവ ആരംഭിക്കുന്നതിനൊപ്പം കിടക്കകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പുതിയ തസ്തികകളും ആവശ്യമുണ്ട്. അതിനും ഘട്ടം ഘട്ടമായി സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.


സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും.എംഎല്‍എ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് രണ്ടു വെന്റിലേറ്റര്‍ വാങ്ങി നല്‍കിയത്. ഐസിയു കിടക്കയും, മറ്റ് അനുബന്ധ സൗകര്യങ്ങളും എന്‍എച്ച്എം ആണ് നല്‍കിയത്. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി കോന്നി മാറി.