വിവാഹ സമ്മാനം നൽകി കളക്ടർ
എറണാകുളം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചമ്പക്കര സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ താമസക്കാരായ മൂന്ന് യുവതികള്‍ നവംബര്‍ നാലിന് വിവാഹിതരാകുന്നു. മന്ദിരത്തിലെ അമൃത, മഹേശ്വരി, സംഗീത എന്നിവരാണ് വിവാഹിതരാകുന്നത്. യുവതികളുടെ വിവാഹത്തോടനുബന്ധിച്ച് മന്ദിരത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും വിവാഹദിനത്തില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസ്.
18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് സര്‍ക്കാര്‍ മഹിളാ മന്ദിരം. അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയാകുന്ന കുട്ടികളെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. എല്ലാവര്‍ക്കും വിവാഹദിനത്തില്‍ ധരിക്കുവാനുള്ള വസ്ത്രങ്ങളാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്.
വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.