ജർമ്മൻ കോൺസൽ ജനറൽ അചിം ബുർകാർട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജർമ്മൻ സർക്കാർ ഉടമസ്ഥതയിലെ ബാങ്കായ കെ.എഫ്.ഡബ്ല്യു മുഖേനയുള്ള ക്ലീൻ എനർജി ഇനിഷ്യേറ്റീവ്, സോളാർ പദ്ധതികളിലെ പങ്കാളിത്തത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ, കൊച്ചി വാട്ടർ മെട്രോ, കേരള പുനർനിർമാണ പദ്ധതി എന്നിവ കെ.എഫ്.ഡബ്ല്യുവിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ ആദ്യത്തെ സമ്പൂർണ സോളാർ എയർപോർട്ടാക്കിയത് ജർമ്മൻ കമ്പനിയാണ്. ടുബിഞ്ചൻ സർവ്വകലാശാലയിൽ മലയാള ഭാഷയ്ക്കായി ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചതും മുഖ്യമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി.

ആയുർവേദരംഗത്ത് വലിയ തോതിൽ സഹകരണത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന വിദേശ വിനോദസഞ്ചാരികളിൽ വലിയ വിഭാഗം ജർമ്മനിയിൽ നിന്നാണ്. കേരളത്തിലെ സെൻററുകളിൽ ജർമ്മൻ ഭാഷാപഠനത്തിന് പ്രാമുഖ്യം നൽകുമെന്ന് കോൺസൽ ജനറൽ പറഞ്ഞു.

കേരളത്തിൽ നിന്ന് ജർമ്മനിയിലേക്ക് പോകുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നൈപുണ്യവികസനത്തിനായി വിദഗ്ധ പരിശീലനം നൽകുന്നതിന് സൗകര്യമൊരുക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.