എറണാകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ നാല് വര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തിലെ വിദ്യാഭ്യസരംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 46 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപന ചടങ്ങുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എളമക്കര ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ കിഫ്ബി ധനസഹായത്തോടെ ഒന്നാം ഘട്ടത്തിൽ 77 ലക്ഷംരൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നടന്നു. 5.82 കോടിരൂപയുടെ ധനസഹായമാണ് സ്കൂളിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. എളമക്കര ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ടി.ജെ വിനോദ് എം,എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുധീര്‍ എം.എസ്, ഹെഡ്മിസ്ട്രസ് സലീന .എം, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, പി.ടി.എ പ്രസിഡന്‍റ് സംഗീത് എം.വി, എസ്.എം.സി ചെയര്‍പേഴ്സണ്‍ മായ എം.എന്‍ എന്നിവര്‍ പങ്കെടുത്തു.