മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
പിലാത്തറ-പാപ്പിനിശ്ശേരി  കെ എസ് ടി പി റോഡില്‍ രാമപുരത്ത് നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാര്‍ക്കും   പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമം ലഭിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന കണ്ടെത്തലില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തത്.

കെ എസ് ടി പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വഴിയോര വിശ്രമ കേന്ദ്രമാണ് രാമപുരത്തേത്. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി  റോഡിന്റെ വളവ് നിവര്‍ത്തിയപ്പോള്‍ ലഭിച്ച പൊതുമരാമത്ത്  വകുപ്പിന്റെ അരയേക്കര്‍  സ്ഥലത്താണ് വിശ്രമ കേന്ദ്രവും പാര്‍ക്കും യാഥാര്‍ഥ്യമാക്കിയത്. 1.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 50ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം, ഭക്ഷണശാല, പൂന്തോട്ടം, ശൗചാലയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, വാട്ടര്‍ ഫൗണ്ടന്‍, ഇരിപ്പിടങ്ങള്‍, നടപ്പാത, ചുറ്റുമതില്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. കെ എസ് ടി പി യുടെ നേതൃത്വത്തില്‍ ആര്‍ഡിഎസാണ് പ്രവൃത്തി നടത്തിയത്.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി.  കെ എസ് ടി പി കണ്ണൂര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് ഷീല ചോരന്‍ പദ്ധതി വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി, ജില്ലാ പഞ്ചായത്തംഗം ആര്‍ അജിത, ബ്ലോക്ക് പഞ്ചായത്തംഗം ടി വി ഉണ്ണികൃഷ്ണന്‍, കെ എസ് ടി പി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എസ് ആരതി തുടങ്ങിയവര്‍ സംസാരിച്ചു.