പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി മാറി മുഖത്തല. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന്റെ ഭാഗമായാണ് സൗരോർജ സംവിധാനം ഏർപ്പെടുത്തിയത്. വിഷുദിനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും.
പ്രവൃത്തി ദിവസങ്ങളിൽ പൂർണമായും സൗരോർജ്ജത്തിലാകും ഓഫീസ് പ്രവർത്തിക്കുക. ഉദ്പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മിച്ചം കെ.എസ്.ഇ.ബി ക്ക് നൽകാനും ധാരണയായി.
നവീകരിച്ച ബ്ലോക്ക് ഓഫീസിൽ സജ്ജീകരിച്ച 34 സോളാർ പാനലുകളിൽ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കെൽട്രോണുമായി സഹകരിച്ച് 11,04,324 രൂപ ചിലവഴിച്ചാണ് സോളാർ സംവിധാനം ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ തുടക്കമാണ് സൗരോർജ്ജത്തിലേക്കുള്ള മാറ്റം.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് പുതിയ പദ്ധതികൾ ഇവിടെ നടപ്പിലാക്കുന്നത്. പരിസര ശുചീകരണവും അധിക ഉർജ്ജോത്പാദനവും ലക്ഷ്യമാക്കി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായി എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അറിയിച്ചു.