തിരുവനനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം നവംബർ 19 ന് അവസാനിക്കും. നാളെയാണു(20 നവംബർ) പത്രികകളുടെ സൂക്ഷ്മ പരിശോധന. വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണു സൂക്ഷ്മ പരിശോധന നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും ഏജന്റിനും മാത്രമേ പരിശോധനാ ഹാളിലേക്കു പ്രവേശനം അനുവദിക്കൂ എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

രാവിലെ ഒമ്പതു മുതലാണ് സൂക്ഷ്മ പരിശോധന ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിർദേശ പത്രികകളുടെ പരിശോധന ജില്ലാ കളക്ടറുടെ ചേംബറിലും കോർപ്പറേഷനിലെ 1 മുതൽ 25 വരെ വാർഡുകളിലെ സൂക്ഷ്മ പരിശോധന ജില്ലാ പ്ലാനിങ് ഓഫിസിലും 26 മുതൽ 50 വരെ വാർഡുകളിലേത് ജില്ലാ സപ്ലൈ ഓഫിസിലും 51 മുതൽ 75 വരെ ഡിവിഷുകളിലേത് സബ് കളക്ടറുടെ ഓഫിസിലുമാണ് നടക്കുന്നത്. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലാണ് ഈ ഓഫിസുകൾ. 76 മുതൽ 100 വരെ ഡിവിഷനുകളിലേത് പി.എം.ജിയിലെ തൊഴിൽ ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫിസിലാണ് നടക്കുന്നത്.

മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിൽ നടക്കും. ഇതു സംബന്ധിച്ച വിശദമായ പട്ടിക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ഫോം-1ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചു വേണം സ്ഥാനാർഥികളും ബന്ധപ്പെട്ടവരും എത്തേണ്ടതെന്നും കളക്ടർ അറിയിച്ചു.

ഒരു സമയം പരമാവധി 30 പേരെ മാത്രമേ സൂക്ഷ്മ പരിശോധനാ ഹാളിലേക്കു പ്രവേശിപ്പിക്കൂ. സൂക്ഷ്മ പരിശോധന രാവിലെ ഒമ്പതിന് ആരംഭിക്കുമെങ്കിലും ഓരോ വാർഡിന്റെയും പരിശോധന നടക്കുന്ന സമയം ബന്ധപ്പെട്ട സ്ഥാനാർഥികളെ അറിയിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി ഈ സമയക്രമം എല്ലാവരും പാലിക്കാൻ തയാറാകണം. സൂക്ഷ്മ പരിശോധന നടക്കുന്ന ഹാളിനുള്ളിൽ സാമൂഹിക അകലം പാലിച്ചാകും കസേരകൾ ക്രമീകരിക്കുക. കോവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നവംബർ 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സമയമുണ്ട്. അതിനു ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നത്.