തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പരസ്യ പ്രചാരണം ഡിസംബർ 06 ന് അവസാനിക്കും. ഡിസംബർ എട്ടിനാണ് ജില്ലയിൽ വോട്ടെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളും വാഹനങ്ങളും കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ഡിസംബർ 06 ന് വൈകിട്ട് ആറു മണിക്ക് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നു കളക്ടർ നിർദേശിച്ചു. ഇതു ലംഘിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം.  സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ലെന്നും കളക്ടർ പഞ്ഞു.
പ്രചാരണത്തിന്റെ അവസാന ദിനത്തിൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങാറുണ്ട്. ഇവ ജങ്ഷനുകളിലും മറ്റു കൂടുതൽ സമയം നിർത്തിയിടുന്നതുമൂലം ആൾക്കൂട്ടമുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സ്ഥാനാർഥികൾ ശ്രദ്ധിക്കണം.  ഇക്കാര്യം  പ്രത്യേകം നിരീക്ഷിക്കാൻ പൊലീസിനും കളക്ടർ നിർദേശം നൽകി.  നിയമം ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.