കോട്ടയം:വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികള്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വോട്ടെണ്ണൽ ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക.
ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്‍റയിനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്പെഷ്യല്‍ ബാലറ്റിനും ഈ സമയപരിധി ബാധകമാണ്. ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി വോട്ടര്‍മാര്‍ അതത് വരണാധികാരികള്‍ക്ക് നേരിട്ട് നല്‍കുകയോ അയക്കുകയോ ചെയ്യാം.
ത്രിതല പഞ്ചായത്തുകളിലെ ഒരു വരണാധികാരിക്ക് മറ്റ്തലങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചാല്‍ അന്ന് തന്നെ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സ്പെഷ്യല്‍ മെസഞ്ചര്‍ മുഖേന എത്തിച്ചു നല്‍കണം. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്നതിന് വാഹനവും ആവശ്യമെങ്കില്‍ എസ്കോര്‍ട്ടും ഏര്‍പ്പെടുത്തണം.
മുനിസിപ്പാലിറ്റികളില്‍ ഒന്നിലധികം വരണാധികാരികളുണ്ടെങ്കില്‍ ഓരോ വരണാധികാരിക്കും ചുമതലയുള്ള വാര്‍ഡുകളുടെ കാര്യത്തില്‍ ഈ രീതി സ്വീകരിക്കാം. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണല്‍ ആരംഭിക്കുന്നതുവരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കണം. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക ക്കോപായ്ക്കറ്റില്‍ സൂക്ഷിക്കണം