കണ്ണൂർ ജില്ലയില്‍ 20,00,922 വോട്ടര്‍മാര്‍, 2463 പോളിംഗ് ബൂത്തുകള്‍
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ സജ്ജമായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും നടപടിക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
ജില്ലയില്‍ ആകെ 20,00,922 വോട്ടര്‍മാരാണ് ഉള്ളത്. 9,31,400 പുരുഷന്‍മാരും 10,69,518 സ്ത്രീകളും നാല് ഭിന്നലിംഗക്കാരുമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1682 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 96 റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. 2463 പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതതയുള്ള 940 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനു പുറമെ 500ലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ആവശ്യമായ ഇടങ്ങളില്‍ കമാന്റോകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഇവ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഡിസംബര്‍ 13ന് വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ നിശ്ചിത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയക്രമം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
12315 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പതിനായിരത്തിലേറെ പൊലീസ് സേനാംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാലായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 16 നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് ഏകോപന ചുമതല. നിത്യവും വൈകിട്ട് ഉദ്യോഗസ്ഥതല റിവ്യൂ മീറ്റിംഗ് വിളിച്ച് ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പി പി ഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ സവിശേഷതയായ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്‍പ്പെട്ട 7746 വോട്ടര്‍മാരില്‍ 3849 പേര്‍ക്ക് സ്‌പെഷ്യല്‍ തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം മൂന്നു മണിവരെ കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ പോകുന്നവര്‍ക്കുമാണ് സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. തലേന്ന് മൂന്നു മണിക്ക് ശേഷം പട്ടികയില്‍ പെടുന്നവര്‍ക്ക് പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് പോളിംഗ് സ്‌റ്റേഷനിലെത്തേണ്ടത്. ആറു മണി വരെ എത്തിയ മറ്റ് മുഴുവന്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയ ശേഷമേ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാവൂ. ആറ് മണി കഴിഞ്ഞെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊട്ടിക്കലാശം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ വൈകിട്ട് അഞ്ചിനും ആറിനുമിടയില്‍ ബൂത്തില്‍ എത്തണം
വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്ന കൊവിഡ് ബാധിതരും ക്വാറന്റയിനിലുള്ളവരുമായ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ച് മണിക്കും ആറുമണിക്കും ഇടയിലാണ് പോളിംഗ് സ്റ്റേഷനില്‍ എത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവര്‍ ബൂത്തിലെത്തിയ വിവരം സഹായിയെ വിട്ട് ആറു മണിക്ക് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ആറ് മണിക്ക് ശേഷമെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാനാവില്ല. അതേസമയം, ആറു മണിക്ക് മുമ്പ് പോളിംഗ് സ്‌റ്റേഷനിലെത്തുന്ന അവസാന ജനറല്‍ വോട്ടറും വോട്ട് രേഖപ്പെടുത്തിയ ശേഷമേ സ്‌പെഷ്യല്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. അതുവരെ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ വന്ന വാഹനങ്ങളില്‍ തന്നെ കാത്തിരിക്കണം. സ്‌പെഷ്യല്‍ വോട്ടര്‍മാരും അല്ലാത്തവരും പോളിംഗ് ബൂത്തില്‍ വെച്ച് സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതിന് മുമ്പ് പിപിഇ കിറ്റ് ധരിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പോളിംഗ് ഉദ്യോഗസ്ഥന്‍മാര്‍ കൈക്കൊള്ളണം. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ എന്‍95 മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് വോട്ട് ചെയ്യാന്‍ എത്തേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പുറത്തു നിന്നെത്തുന്നവര്‍ എന്‍ 95 മാസ്‌ക്ക് ധരിക്കണം
വോട്ട് രേഖപ്പെടുത്തുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ എന്‍95 മാസ്‌ക് ധരിച്ചാണ് പോളിംഗ് സ്‌റ്റേഷനിലെത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. ഇവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഏഴ് ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവര്‍ നിശ്ചിത ദിവസം ക്വാറന്റയിനില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.