മലപ്പുറം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം സംബന്ധിച്ച് ജില്ലാ കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ആര്‍ അഹമ്മദ് കബീര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.പി പ്രതീഷ്, ജില്ലാ പ്രോഗ്രാമര്‍ ഇ.എം ജിജു, കെല്‍ട്രോണ്‍ ജില്ലാ കോഡിനേറ്റര്‍ സി. അനൂപ്, ഐടി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ജി ഗോകുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കാനാണ് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുക. വോട്ടെടുപ്പ് ദിവസവും തലേന്നുമാണ്  പോള്‍ മാനേജര്‍ ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നതുമുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏല്‍പ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭിക്കും. ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ട ചുമതല.