*ഗെയിൽ പദ്ധതി നാടിന് സമർപ്പിച്ചു
മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ
ഗെയിൽ പൈപ്പ്ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട പദ്ധതി പൂർത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗെയിൽ: നാൾവഴികൾ ഇങ്ങനെ…
ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 2010-ലാണ്. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ൽ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ അന്നത്തെ സർക്കാർ പിൻവാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുൻ സർക്കാർ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവൻ പ്രവൃത്തികളും ഗെയിൽ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതൽ മുടക്കിൽ പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ കേന്ദ്ര സർക്കാരിന് വലിയ ബാധ്യതയായി മാറി.