ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കോവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വീണ്ടും പഴയ ഊർജ്ജത്തോടെയാണ് പുരോഗമിക്കുന്നത്.

ഒരു നാടിന്റെ തന്നെ കാത്തിരുപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽ നിന്ന് അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കുവാൻ സാധിക്കും. വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. സെൻട്രൽ സ്പാനിന്റെയും അറ്റാച്ച്മെന്റ് റോഡിന്റെയും പ്രവർത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ തന്നെ അറ്റാച്ച്മെന്റ് റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഇടപെട്ടാണ് പൂർത്തീകരിച്ചത്.

2016 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണ പ്രവർത്തികൾ അതേ വർഷം തന്നെ മാർച്ച്‌ 4 ന് ആരംഭിക്കുകയും ചെയ്തിരുന്നു. 976 മീറ്റർ നീളത്തിൽ 140 കോടി രൂപ വിനിയോഗിച്ച് 29 സ്പാനുകളോടെയാണ് പാലം നിർമ്മാണം പുരോഗമിക്കുന്നത്. ഇതിൽ 110 മീറ്ററിന്റെ ബോസ്ട്രിങ് ആർച്ച് മാതൃകയിലുള്ള 3 സ്പാനുകൾ കായലിനു കുറുകെയാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ചാണ് പാലത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

കൂടാതെ 37 മീറ്റർ നീളമുള്ള 13 സ്പാനുകളും 12 മീറ്റർ നീളമുള്ള 13 സ്പാനുകളും ഉൾപ്പെടെയാണ് പാലം നിർമ്മിക്കുന്നത്. നിലവിൽപാലത്തിന്റെ 75 ശതമാനത്തോളം പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തിനുള്ളിൽ പാലം ഗതാഗതത്തിന് പൂർണ സജ്ജമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പി ഡബ്ലിയു ഡി ബ്രിഡ്ജസ് വിഭാഗം അറിയിച്ചു.