ആലപ്പുഴ: ജില്ലയില്‍ സ്ഥിരീകരിച്ച പക്ഷിപ്പനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായുള്ള കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി. പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് സംഘത്തിന്റെ സന്ദര്‍ശനം. കൂടാതെ ജില്ലയിലെ കോവിഡ് വ്യാപനവും നിലവിലെ സ്ഥിതിയും ഓണത്തിന് ശേഷമുണ്ടായിട്ടുള്ള വ്യാപനത്തിന്റെ തോതിലുള്ള വ്യത്യാസം എന്നിവയും സംഘത്തിന്റെ പഠന പരിധിയില്‍ വരും. പുനെ ഐ.സി.എം.ആര്‍-ദേശീയ വൈറോളജി ഇന്‍സ്റ്റ്യൂട്ട് ‍ സ്പെഷ്യലിസ്റ്റ് ഷൈലേഷ് പവാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ പൊതുജനാരോഗ്യ സ്പെഷ്യലിസ്റ്റ് ഡോ.രുചി ജെയ്ന്‍, ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലെ ഡോ.അനിത്ത് ‍ ജിന്‍ഡല്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കേന്ദ്ര സംഘം രാവിലെ കളക്ട്രേറ്റിലെത്തി ജില്ലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജില്ല കളക്ടര്‍ എ.അലക്സാണ്ടറുമായി ചര്‍ച്ചകള്‍ നടത്തി. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ പക്ഷിപ്പനിയുമായും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ സംഘത്തിന് കൈമാറി. ജില്ലയില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് 43,206 താറാവുകളെ ഇതുവരെ കള്ളിങ് ചെയ്തതായി കളക്ടര്‍ വിശദീകരിച്ചു. 32,550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 20 ന് മുകളില്‍ കര്‍ഷകരുടെ പക്ഷികള്‍ക്ക് ‍ നിലവില്‍ രോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നതായി സംഘത്തെ അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച പക്ഷികളിലെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കള്ളിങ് നടപടികളെ സംബന്ധിച്ചും ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പി.കെ.സന്തോഷ്കുമാര്‍ പ്രസന്റേഷന്‍ നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി വിശദീകരിച്ചു. കള്ളിങ് നടക്കുന്ന സ്ഥലങ്ങളില്‍ നടക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ സംബന്ധിച്ച് സംഘം ചോദിച്ചറിഞ്ഞു. കള്ളിങ് നടപടികള്‍ നേരിട്ട് കാണാനായി കരുവാറ്റയില്‍ സംഘം ഇപ്പോള്‍ സന്ദര്‍ശനം നടത്തി വരുകയാണ്. ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് ബാധിതതരുടെ എണ്ണം അര ലക്ഷം കഴിഞ്ഞതായി യോഗത്തില്‍ വിശദീകരിച്ചു. വിവിധ തലത്തിലുള്ള കോവിഡ് ആശുപത്രികള്‍ സംബന്ധിച്ചും സംഘം ആരാഞ്ഞു.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ പ്രവര്‍ത്തനങ്ങളും 10 ദിവസത്തേക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങളും വിശദമായി സംഘം പരിശോധിച്ചു. ഓണം മുതലുള്ള കോവി‍ഡ് ട്രന്‍ഡ് വിശദമായി നല്‍കാന്‍ സംഘം നിര്‍ദ്ദേശിച്ചു. ആലപ്പുഴ വൈറോളജി ലാബ് പ്രവര്‍ത്തനങ്ങലുടെ ചുമതല വഹിക്കുന്ന സയന്റിസ്റ്റ് – ജി ആന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ.പി സുഗുണന്‍, ഡി.പി.എം.ഡോ.രാധാകൃഷ്ണന്‍, ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടര്‍ ആശാ സി.എബ്രഹാം എന്നിവരും ജില്ല കളക്ടറോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.