സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 1 മുതല്‍ 31 വരെ ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ വകുപ്പുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ മന്ത്രി സഭാ രണ്ടാം വാര്‍ഷികം അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 7 മുതല്‍ 7 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന മേളയൊരുക്കും. വിവിധ വകുപ്പുകളുടെ എണ്‍പതോളം സ്റ്റാളുകള്‍ ഇവിടെ സജ്ജീകരിക്കും. സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ഓരോ പ്രത്യേക വിഷയത്തില്‍ ദിവസവും വികസന സെമിനാറുകളും നടക്കും. ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചുള്ള സംഘാടക സമിതി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. വിവിധ വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ത്തിയായതും തുടങ്ങുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒരു മാസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ നടക്കും. വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാര്‍ ഇതിനായി ജില്ലയിലെത്തുമെന്നും മന്ത്രി അറിയിച്ചു. മുഴുവന്‍ വകുപ്പുകളും അവരുമായി ബന്ധപ്പെട്ട സേവനങ്ങളും പദ്ധതികളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സ്റ്റാളുകളില്‍ സക്രിയമാകണമെന്നും, പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഉപസമികതികള്‍ മേയ് 5 ന് മുമ്പ് പ്രത്യേകം യോഗം ചേരണം. അതതു സമിതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈകാതെ അന്തിമമായി തീരുമാനിക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്ന് ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റര്‍മാരായി  യോഗം ചുമതലപ്പെടുത്തി. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ഖാദര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉപസമിതി ഭാരാവാഹികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.