അനുവദിച്ചത് 32.92 ലക്ഷം രൂപ

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് (ട്രാൻസ് വുമൺ) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ലിംഗഭേദവുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾക്ക് പരിഹാരമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം. സ്ത്രീയിൽ നിന്ന് പുരുഷനിലേയ്ക്ക് (ട്രാൻമെൻ) മാറാനുള്ള ശസ്ത്രക്രിയയ്ക്കായി പരാമാവധി 5 ലക്ഷം രൂപയായും, പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്ക് (ട്രാൻസ് വുമൺ) മാറാനുള്ള ശസ്ത്രക്രിയയ്ക്ക് പരമാവധി 2.50 ലക്ഷം രൂപയായും വർദ്ധിപ്പിച്ച് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ ലിസ്റ്റിൽ പെടാതെപോയ 30 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് (ട്രാൻസ് വുമൺ) കൂടി ധനസഹായം നൽകാനായാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നടപ്പുവർഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ ട്രാൻസ് വുമൺ വിഭാഗത്തിൽ 54 പേരും ട്രാൻസ്‌മെൻ വിഭാഗത്തിൽ 27 പേരുമായി ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. ആനുകൂല്യത്തിന് അർഹരായ ട്രാൻസ് വുമൺ വിഭാഗത്തിൽ 22 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും, ട്രാൻസ്‌മെൻ വിഭാഗത്തിൽ മുഴുവൻ വ്യക്തികൾക്കും തുക അനുവദിക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം ട്രാൻസ് വുമൺ വിഭാഗത്തിൽ ശേഷിക്കുന്ന അർഹതയുള്ള 30 പേർക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് ഈ തുക കൂടി അനുവദിച്ചത്.