ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു


തലസ്ഥാന നഗരിയിൽ സംസ്ഥാന  ഭവന നിർമ്മാണ ബോർഡിന്റെ വാണിജ്യ സമുച്ചയങ്ങൾ ഒരുങ്ങുന്നു. പട്ടം ട്രാഫിക് പോലീസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിന് എതിർവശത്തായി നിർമ്മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെയും ഉള്ളൂരിൽ പി.റ്റി ചാക്കോ നഗറിലൊരുങ്ങുന്ന ഓഫീസ് കൂടി ഉൾപ്പെട്ട വാണിജ്യ സമുച്ചയങ്ങളുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. തനതായ പ്രവർത്തന ശൈലിയിലൂടെ മുന്നോട്ടുപോകുന്ന ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനകം ഏഴ് ലക്ഷത്തിൽപരം ജനങ്ങൾക്ക് വീട് വയ്ക്കാൻ വായ്പ നൽകിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടം ഭവനപദ്ധതിയിലുള്ള 15.06 സെന്റ് ഭൂമിയിലാണ് മൂന്ന് നിലകളിലായാണ് വാണിജ്യ സമുച്ചയം ഒരുങ്ങുന്നത്. 18 കടമുറികൾ, ശുചിമുറി സംവിധാനം, പാർക്കിംഗ് ഏരിയ, ലിഫ്റ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. താഴത്തെ നിലയിൽ 131 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ആറ് കടമുറികൾ ഉൾപ്പെടുന്നു. ഒന്നാം നിലയിൽ 137 മുതൽ 334 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ഏഴ് കടമുറികൾ, രണ്ടാംനിലയിൽ വിവിധ വലുപ്പത്തിലുള്ള മൂന്ന് കടമുറികൾ എന്നിവയാണ് വിഭാവനം ചെയതിട്ടുള്ളത്. പത്ത് കാറുകൾക്കും അതിലധികം ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. ഭവന നിർമ്മാണ ബോർഡിന്റെ തനതുഫണ്ടിൽ നിന്നും 2,11,94,000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് 9340 ചതുരശ്ര അടി വിസ്തീർണമുണ്ട്. പദ്ധതിയിൽ നിന്നും 38,35,000 രൂപയാണ് വാർഷിക വരുമാനം പ്രതീക്ഷിക്കുന്നത്.

ഭവന നിർമ്മാണ ബോർഡിന്റെ പി.റ്റി. ചാക്കോ നഗർ ഭവന പദ്ധതിയിലുള്ള 18.245 സെന്റ് ഭൂമിയിലാണ് കൊമേഷ്യൽ കം ഓഫീസ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ് – ഉള്ളൂർ റോഡ് അരികിൽ തന്നെയുള്ള സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒന്നാം നിലയിൽ 2085 ചതുരശ്ര അടി വാണിജ്യ സ്ഥാപനങ്ങൾക്കായി മാറ്റി വച്ചിരിക്കുകയാണ്. കൂടാതെ താഴത്തെ നിലയിൽ 255 ചതുരശ്ര അടിയുള്ള രണ്ട് കടമുറികളും 14 കാർ പാർക്കിംഗും 53 ചതുരശ്ര മീറ്റർ ഇരുചക്ര വാഹന പാർക്കിംഗും വിഭാവനം ചെയ്തിട്ടുണ്ട്. ലോബി, ഭിന്നശേഷി ക്കാർക്കുള്ള ശുചി മുറി, പൊതു ശുചിമുറി എന്നിവയും താഴത്തെ നിലയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

2297 ചതുരശ്ര അടി വീതം വിസ്തീർണമുള്ള രണ്ടും മൂന്നും നിലകളിൽ വിവിധ ഓഫീസുകൾ പ്രവർത്തിക്കാനുള്ള സൗകര്യമാണുള്ളത്. കൂടാതെ സെക്യൂരിറ്റി ക്യാബിൻ, മാലിന്യ സംസ്‌കരണ സംവിധാനം, മൾട്ടിലെവൽ കാർ പാർക്കിംഗ്, ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ തനതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന 15080 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണ ചെലവ് 4,63,96,418 രൂപയാണ്. നിർമ്മാണാനുമതി തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭ്യമായിട്ടുണ്ട്. 64,32,000 രൂപ വാർഷിക വരുമാനമാണ് പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇരു പദ്ധതികളും പത്ത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി ആർ. ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു. ‘ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഡെപ്യൂട്ടി മേയർ പി.കെ രാജു, ചീഫ് എൻജിനീയർ കെ.പി. കൃഷ്ണകുമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.