കാസര്‍ഗോഡ്:  കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35% വളര്‍ച്ച. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ പ്രതിദിന സംഭരണത്തില്‍ 19196 ലിറ്റര്‍ പാലാണ് ജില്ലയില്‍ കൂടിയത്. 144 ക്ഷീരസംഘങ്ങളില്‍നിന്നായി ഉല്‍പാദിപ്പിച്ചത് 74458 ലിറ്റര്‍ പാല്‍. ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്-23944 ലിറ്റര്‍. ഇവിടെ 42 ക്ഷീരസംഘങ്ങളുണ്ട്.

സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കൊപ്പം കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ പേര്‍ ക്ഷീരകൃഷി മേഖലയിലേക്ക് എത്തിയതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വായ്പ നല്‍കിയതും ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. 14.67 കോടി രൂപ ക്ഷീരവികസന വകുപ്പിന്റെ പദ്ധതികള്‍ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ മുഖേനയും 13.68 ലക്ഷം രൂപ എസ്‌സിഎ ടു എസ്‌സിപി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.

33 സംഘങ്ങളുള്ള നീലേശ്വരം ബ്ലോക്കില്‍ പ്രതിദിന പാല്‍സംഭരണം 15550 ലിറ്ററാണ്. മറ്റു ബ്ലോക്കുകളിലെ പ്രതിദിന പാല്‍ ഉല്‍പാദനത്തിന്റെ വിവരങ്ങള്‍: കാഞ്ഞങ്ങാട് 18 സംഘങ്ങള്‍, 11542 ലിറ്റര്‍, കാറഡുക്ക 20 സംഘങ്ങള്‍, 8902 ലിറ്റര്‍, മഞ്ചേശ്വരം 16 സംഘങ്ങള്‍, 8466 ലിറ്റര്‍, കാസര്‍കോട് 15 സംഘങ്ങള്‍, 6054 ലിറ്റര്‍.
നിലവില്‍ 144 ക്ഷീരസംഘങ്ങളിലൂടെ 8610 ക്ഷീര കര്‍ഷകരാണ് പാല്‍ നല്‍കുന്നത്. ഇവരില്‍ 1959 ക്ഷീര കര്‍ഷകര്‍ക്ക് 9.6 കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി അനുവദിച്ചത്. 2003-04 കാലഘട്ടത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 13155 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ 2019-20 വര്‍ഷത്തില്‍ അത് 68175 ലിറ്റര്‍ ആണ്. ജില്ലയിലെ 139 ആപ്‌കോസ്, അഞ്ച് പരമ്പരാഗത സംഘങ്ങളില്‍ നിന്നായി 2020 ഡിസംബര്‍ മാസത്തില്‍ 74,458 ലിറ്റര്‍ പാലാണ് ജില്ലയില്‍ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്.

ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതി പോലെ നിരവധി പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് താങ്ങായി മാറുകയാണ് ക്ഷീരമേഖല. ക്ഷീരവികസന വകുപ്പിനോടൊപ്പം ത്രിതല പഞ്ചായത്തുകളും ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം വിവിധ പദ്ധതികളാണ് ക്ഷീര കര്‍ഷകര്‍ക്കായി നടപ്പാക്കുന്നത്.

ക്ഷീര ഗ്രാമം പദ്ധതി: തുടക്കം പനത്തടിയില്‍

ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നേറുകയാണ്. ആദ്യഘട്ടം നടപ്പാക്കിയ പനത്തടി ഗ്രാമപഞ്ചായത്തില്‍ ക്ഷീരമേഖലയില്‍ വലിയ നേട്ടമാണുണ്ടാക്കിയത്. പനത്തടിയില്‍ 2017-18ല്‍ 14,30,628 ലിറ്റര്‍ പാലുല്‍പാദനമുണ്ടായിരുന്നത് ക്ഷീരഗ്രാമം നടപ്പാക്കിയ ശേഷം 2018-19 ല്‍ 18,19,478 ലിറ്ററായും 2019-20 ല്‍ 20,03,084 ലിറ്ററായും വര്‍ധിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി കൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ രണ്ടാം ഘട്ടം ക്ഷീര ഗ്രാമം പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.

മില്‍ക്ക് ഷെഡ് വികസന പദ്ധതി

ക്ഷീര കര്‍ഷകര്‍ക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും എറെ പ്രയോജനകരമായ പദ്ധതിയാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി. ഇതിന്റെ ഭാഗമായി ഒരു പശു, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, കിടാരി യൂണിറ്റുകള്‍ എന്നിവയ്ക്ക് ധനസഹായം ലഭിക്കും. ബ്ലോക്കിലുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതിയുടെ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. വനിതകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണനയുണ്ട്. കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവ യന്ത്രം, തീറ്റപ്പുല്‍ യന്ത്രം, ബയോഗ്യാസ് പ്ലാന്റ്, ജനറേറ്റര്‍ തുടങ്ങി ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായ് ആവശ്യാധിഷ്ടിത ധനസഹായ പദ്ധതിയും ജില്ലയില്‍ ലഭ്യമാണ്. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് 50,000 രൂപ വരെ ധനസഹായം ലഭിക്കും.

സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി

കര്‍ഷകര്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, കര്‍ഷകര്‍ക്ക് ചികിത്സ ധനസഹായം ഉറപ്പാക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി, പശുക്കള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, ഉല്‍പാദന ശേഷി നഷ്ടപ്പെട്ട പശുക്കള്‍ക്ക് അവയുടെ മൂല്യത്തിനനുസരിച്ച് തുക ലഭ്യമാക്കുന്ന പെര്‍മനന്റ് ടോട്ടല്‍ ഡിസബിലിറ്റി ക്ലയിം തുടങ്ങിയവയാണ് ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രധാന ഇന്‍ഷുറന്‍സ് പദ്ധതികള്‍.

മില്‍ക്ക് ഇന്‍സെന്റീവ്

ക്ഷീര കര്‍ഷക സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കു പുറമെ ക്ഷീരവികസന വകുപ്പ് ഒരു രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. പാല്‍വിലയ്ക്ക് പുറമെയാണിത്.

തീറ്റപ്പുല്‍ക്കൃഷി വികസന പദ്ധതി

പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു തീറ്റപ്പുല്‍ക്കൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികളും ജില്ലയില്‍ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള നല്ലയിനം പുല്‍വിത്ത്/പുല്‍ക്കടകള്‍ വിതരണം, ഹ്രസ്വകാല തീറ്റപ്പുല്‍ വിളകള്‍, അസോളകൃഷി/നഴ്സറികള്‍, തരിശുഭൂമിയില്‍ തീറ്റപ്പുല്‍കൃഷി തുടങ്ങിയ അനുബന്ധപദ്ധതികളും ജില്ലയില്‍ പുരോഗമിക്കുകയാണ്. നടീല്‍ വസ്തു നല്‍കുന്നതോടൊപ്പം ഒരു സെന്റിന് 50 രൂപ വീതം ധനസഹായവും കര്‍ഷകര്‍ക്ക് ലഭിക്കും. തീറ്റപ്പുല്‍ കൃഷിക്ക് ജലസേചന സൗകര്യമൊരുക്കുന്നതിനും ധനസഹായം ലഭ്യമാണ്.

പാല്‍ ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍

ജില്ലയിലെ ഗുണനിലവാര നിയന്ത്രണ ഓഫീസ് മുഖേന എല്ലാ മാസവും കുറഞ്ഞത് 25 വ്യത്യസ്ത മാര്‍ക്കറ്റ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയും റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് നല്‍കുകയും ചെയ്യുന്നു. കൂടാതെ പാലിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ഫെസ്റ്റിവല്‍ ഡ്രൈവ് പ്രോഗ്രാം നടത്തുന്നു.

ജില്ലയിലെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍

സുരക്ഷിതവും മികച്ചതുമായ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദന തലത്തിലും ഉപഭോക്തൃ തലത്തിലും ഗുണനിലവാര നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തുന്നുണ്ട്. ജില്ലയില്‍ നിലവില്‍ 6 ക്ഷീരവികസന യൂണിറ്റുകള്‍, പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ്, ഒരു റീജിയണല്‍ ഡയറി ലാബ് കം ഡയറി ട്രെയിനിംഗ് സെന്റര്‍ എന്നിവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയില്‍ 9949 പുരുഷന്മാരും 11679 സ്ത്രീകളുമടക്കം 21628 രജിസ്റ്റര്‍ ചെയ്ത ക്ഷീരകര്‍ഷകരുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വലിയ നേട്ടമാണ് ജില്ലയുടെ ക്ഷീര മേഖലയില്‍ ഉണ്ടായിട്ടുള്ളത്.

പ്രധാന നേട്ടങ്ങള്‍:

· മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം 927 പശുക്കളെയും 415 കിടാരികളെയും വാങ്ങുന്നതിന് ധനസഹായം നല്‍കി.
· 101 കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കി.
· ക്ഷീരഗ്രാമം പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലും അജാനൂര്‍ പഞ്ചായത്തിലും 50 ലക്ഷം വീതം രൂപയുടെ ക്ഷീരവികസന പദ്ധതികള്‍ നടപ്പാക്കി.
· പശുക്കളുടെ മരണം മൂലം സാമ്പത്തിക ബുദ്ധമുട്ടിലായ 151 കര്‍ഷകര്‍ക്ക് 15000 രൂപ വീതം ആകെ 22.65 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
· 137 കറവയന്ത്രങ്ങള്‍ വാങ്ങുന്നതിന് 25000 രൂപ വീതം 34.25 ലക്ഷം രൂപ വീതം ധനസഹായം നല്‍കി.
· ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 16.92 കോടി രൂപ മില്‍ക്ക് ഇന്‍സന്റീവായും കാലിത്തീറ്റ ധനസഹായമായും കര്‍ഷകരിലെത്തിച്ചു.
· 70 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം നല്‍കി. പ്രളയ കാലത്ത് 35.45 ലക്ഷം രൂപയുടെ ധനസഹായവും കോവിഡ് കാലത്ത് 10634 ചാക്ക് കാലിത്തീറ്റയും നല്‍കി.
· ആറ് ക്ഷീര സഹകരണ സംഘങ്ങള്‍ പുതുതായി ആരംഭിച്ചു. രണ്ട് സഹകരണ സംഘങ്ങള്‍ പുനരുജ്ജീവിപ്പിച്ചു.
· 27 ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ധനസഹായം അനുവദിച്ചു.
· 89 ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം.
· ക്ഷീര കര്‍ഷക ക്ഷേമ നിധിയില്‍ നിന്നും 2510 കര്‍ഷകര്‍ക്ക് പെന്‍ഷന്‍.
· ക്ഷേമനിധി അംഗങ്ങളായ 3588 ക്ഷീര കര്‍ഷകര്‍ക്ക് 1047 ലക്ഷം രൂപ കോവിഡ് ധനസഹായം നല്‍കി.
· ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 18.76 ലക്ഷം രൂപയുടെ ക്ലെയിം നല്‍കി/
· ക്ഷീരസംഗമങ്ങള്‍, കന്നുകാലി പ്രദര്‍ശനം, സെമിനാറുകള്‍, എക്‌സിബിഷനുകള്‍, ഡയറി എക്‌സ്‌പോ, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.
ഫോട്ടോ അടിക്കുറിപ്പ് (പനത്തടി ക്ഷീര ഗ്രാമം)