ടാറുണ്ടാക്കാന്‍ ഇതിനകം നല്‍കിയത് 16000 ടണ്‍ പ്ലാസ്റ്റിക്ക് കവറുകള്‍
മലപ്പുറം: മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യം നാടിന്റെ വിപത്താണെന്ന് വിലപിക്കുന്നവര്‍ മലപ്പുറത്തെ ‘ഖനി’ കണ്ടാല്‍ പിന്നീടങ്ങനെ പറയില്ല. പകരം പറയും നമ്മുടെ നാട്ടിലും വേണം ഇങ്ങനെയൊരു’ ഖനി’ യെന്ന്. കടകളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വീട്ടിലെത്തി കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകള്‍ ടാറുണ്ടാക്കുന്നതിന് ഉപയോഗിക്കാന്‍ പാകപ്പെടുത്തുകയാണ് മലപ്പുറം നഗരസഭ വളപ്പിലെ ‘ഖനി’യെന്ന് പേരിട്ട പ്ലാസ്റ്റിക് ഖരവിഭവ ശേഖരണ പാലന കേന്ദ്രത്തില്‍. മലപ്പുറം നഗരസഭയിലെ 40 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രതിദിനം പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പറുകള്‍, ചട്ടകള്‍ എന്നിവ 19 ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കും. ഓരോ തവണയും വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഇവ ശേഖരിക്കുമ്പോള്‍ 30, 50 രൂപ വീതമാണ് ഈടാക്കുക. പിന്നീട് ‘ഖനി’യിലെത്തിച്ച് വേര്‍തിരിക്കും. പ്ലാസ്റ്റിക് കവറുകള്‍ മെഷിനിലിട്ട് പൊടിച്ച് ചാക്കുകളിലാക്കും. ഇത് ടാര്‍ ഉണ്ടാക്കുന്നതിനായി കിലോയ്ക്ക് 18 രൂപ നിരക്കില്‍ വില്‍ക്കും.
മെഷീനില്‍ ഉപയോഗിച്ച് അമര്‍ത്തി കെട്ടിവയ്ക്കുന്ന  പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും ആക്രിക്കടകളിലേക്കും നല്‍കും. 2018 മാര്‍ച്ചില്‍ മന്ത്രി ഡോ. കെടി ജലീല്‍ ഉദ്ഘാടനം ചെയ്്താണ്  മലപ്പുറം നഗരസഭയില്‍  പ്ലാസ്റ്റിക് ഖരവിഭവ ശേഖരണ പാലന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നു മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ 16000 ടണ്‍ പ്ലാസ്റ്റിക് കവറുകളാണ് ടാര്‍ ഉണ്ടാക്കുന്നതിനായി ഇവിടെ നിന്ന് പൊടിച്ച് നല്‍കിയതെന്ന് സാനിറ്റേഷന്‍ വര്‍ക്കര്‍ ഗ്ലാഡ്വിന്‍ ജോസഫ് പറഞ്ഞു. ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ സജ്ജീകരിച്ച 15 എച്ച്പിയുടെ മെഷീനിലാണ് പ്ലാസ്റ്റിക് കവറുകള്‍ പൊടിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും അമര്‍ത്തിക്കെട്ടാന്‍ ഏഴര എച്ച്പിയുടെ ഉപകരണവുമുണ്ട്. രാവിലെ ഏഴു മുതല്‍ പകല്‍ ഒന്നു വരെയുള്ള സമയത്താണ് ‘ഖനി’യുടെ പ്രവര്‍ത്തനം. ഹരിത കര്‍മ്മ സേന അംഗങ്ങളായ 19 വനിതകള്‍ക്ക് ക്ലീന്‍ കേരള മിഷന്റെ പിന്തുണയോടെ പ്രതിദിനം 300 രൂപ വരുമാനമുള്ള തൊഴില്‍ ലഭിക്കുന്നതിനൊപ്പം മണ്ണിനും വിണ്ണിനും നാശമുണ്ടാക്കാനിടയുള്ള കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം  പ്രകൃതിസൗഹൃദമായി ഇല്ലാതാക്കുക കൂടി ചെയ്യുകയാണിവിടെ. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എ ഷംസുദ്ധീന്‍, ഹരിതകര്‍മ്മസേന സെക്രട്ടറി ഒ.വിനീത, പ്രസിഡന്റ് വി. സാവിത്രി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ‘ഖനി’യുടെ പ്രവര്‍ത്തനം