കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ‘ആശങ്കവേണ്ട അരികിലുണ്ട് ‘പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തോടൊപ്പം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയുടെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. ഓണ്‍ലൈന്‍ പഠനമായതിനാല്‍ പരീക്ഷ അടുക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ ആശങ്കയും പേടിയും വര്‍ധിക്കുക സാധാരണമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. അഭിരാമിയില്‍ നിന്നും സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥി അന്‍ഷിദിന്റെ വീട്ടിലായിരുന്നു അടുത്ത സന്ദര്‍ശനം. ക്ലാസിലെ മറ്റ് കുട്ടികളും സംഘത്തെ പ്രതീക്ഷിച്ച് അവിടെ നില്‍പ്പുണ്ടായിരുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍, ആശങ്കകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം വിദഗ്ധ സംഘം വിദ്യാര്‍ഥികളില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഡയറ്റ് പ്രതിനിധികള്‍ അത്തരം വിഷയങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കും. വീടുകളില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പരീക്ഷ നടത്തണമെന്നും അവരുടെ പേടി ഇല്ലാതാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. പ്ലസ് ടു വിദ്യാര്‍ഥി അഭിനന്ദിന്റെ വീടും സംഘം സന്ദര്‍ശിച്ചു.
വരും ദിവസങ്ങളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വാര്‍ഡ് തല സമിതിയും ചേര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തും. വാര്‍ഡ് മെമ്പര്‍മാര്‍ അതത് വാര്‍ഡിലെ കുട്ടികളുടെ വീടുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് സ്ഥിതികള്‍ വിലയിരുത്തും. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ വരാന്‍ സാധ്യതയുള്ള പാഠഭാഗങ്ങളില്‍ നിന്ന് ഡയറ്റിന്റെ  നേതൃത്വത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കും. വിദ്യാര്‍ഥികളിലെ മാനസിക സംഘര്‍ഷം ഇല്ലാതാക്കി വിജയ ശതമാനം വര്‍ധിപ്പിക്കുന്നതിനായാണ്  ‘ആശങ്കവേണ്ട അരികിലുണ്ട് ‘ പദ്ധതി.