കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും
ചേര്‍ന്ന് ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്തു

ആലപ്പുഴ: കൊമ്മാടി മുതല്‍ കളര്‍കോട് വരെ നീളുന്ന ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. ഇതോടെ ആലപ്പുഴയുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ശുഭവിരാമമായത്.
കേരളത്തിലെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകളെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് ഹൈവേ വികസനത്തിൽ കഴിഞ്ഞ നാലര വർഷത്തിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12,291 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. കഴിഞ്ഞ നാലര വര്‍ഷത്തില്‍ കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഉള്‍പ്പടെ നാല് പ്രധാനപ്പെട്ട പാലങ്ങളാണ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലാരിവട്ടം പാലം മേയിൽ നാടിനു സമർപ്പിക്കും. നൂറ് വർഷം ഗ്യാരന്റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർദ്ദേശിച്ചതു പോലെ ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിവിധ പദ്ധതികൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് യാത്രകൾക്ക് നിയന്ത്രണമുണ്ടായതിനാലാണ് ഇത് വൈകിയത്. കയർ, പ്‌ളാസ്റ്റിക്, റബർ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. ഇത് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
348 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബൈപ്പാസ് യഥാർത്ഥ്യമാക്കിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാവുമെന്ന് ആലപ്പുഴ ബൈപ്പാസ് തെളിയിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ റിംഗ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലുള്ളവർക്ക് മാത്രമല്ല, ഇതുവഴി കടന്നു പോകുന്നവർക്കും സന്ദർശകർക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ ബൈപ്പാസ്.

സംസ്ഥാനത്തിന്റെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആശ്വാസമേകാനും ബൈപ്പാസ് ഉപകരിക്കുമെന്ന് മുഖ്യ മന്ത്രിക്കൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി പറഞ്ഞു. വിനോദ സഞ്ചാര മേഖലയ്ക്കും ഇത് മുതല്‍ക്കൂട്ടാകും. പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്തി ജി.സുധാകരനെയും അദ്ദേഹം അഭിനന്ദിച്ചു.

1702 കിലോമീറ്ററാണ് കേരളത്തിലെ ദേശീയപാതയുടെ നീളം. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 580കിലോമിറ്റര്‍ ദേശീയപാതയാണ് സംസ്ഥാനത്ത് മാത്രം നിര്‍മ്മിച്ചത്. രാജ്യത്തെ എറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത് മാലാ പരിയോജനയുടെ ഭാഗമായി സംസ്ഥാനത്തടുനീളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനപ്പെട്ട പല റോഡുകളുടേയും നിര്‍മ്മാണം നടന്നു വരുന്നു. അമ്പതിനായിരം കോടി രൂപ ചെലവലില്‍  നിര്‍മിക്കുന്ന മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ  ഭാഗമായി സംസ്ഥാനത്ത് 650 കിമി നീളത്തില്‍ 23 പദ്ധതികളാണ് നടത്തുക.
റോഡപകടങ്ങളാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. അവ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ദേശീയപാതകളില്‍ 227 ബ്ലാക്‌സ്‌പോട്ടുകളാണുള്ളത്. അവ പരിഹരിക്കാനുള്ള നടപടികള്‍ എടുത്തുവരുകയാണ്.  കയര്‍, ചണം എന്നിവ ഉപയോഗിച്ച് റോഡും ബാരിയറും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പഠനം നടക്കുകയാണെന്നും അവ ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ ശ്രഷ്ടിക്കാന്‍ സാധിക്കും. 2020-21 കാലയളവില്‍ 177 കിലോമീറ്റര്‍ റോഡ്  604 കോടി രൂപ ചെലവില്‍ കേരളത്തില്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നാലുവരി പാതയായ എന്‍.എച്ച്.66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള 13 കിലോമീറ്റര്‍ ദുരം എലിവേറ്റഡ് ആറുവരി പാതയാക്കുന്നത് പരിഗണനയിലാണ്.

​കേരളത്തിൻറെ വികസനത്തിന് പുതിയ പാതകൾ വെട്ടി തെളിയിക്കുന്നതാണ് ആലപ്പുഴ ബൈപ്പാസ് എന്ന് പ്രധാന സാന്നിധ്യമായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തിലെ റോഡുകളുടെ നിലവാരത്തിൽ വലിയ മാറ്റം കേന്ദ്ര സര%B