തൃശ്ശൂർ: മുസിരിസ് ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിർമാണം ആരംഭിക്കുന്നു. മതിലകം ബംഗ്ലാവ് കടവിലും മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലുമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുക. നിർമാണോദ്ഘാടനം ഫെബ്രു. ഒന്നിന് ടൂറിസം വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും.

മുസിരിസ് ഡോൾഫിൻ ബോട്ട് ജെട്ടിയുടെ നിർമാണോദ്ഘാടനം രാവിലെ പത്തിനും മതിലകം ബംഗ്ലാവ് കടവ് ബോട്ട് ജെട്ടിയുടെ നിർമാണോദ്ഘാടനം 11നുമാണ് നടക്കുക. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും.

മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആരംഭിച്ച ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസുകളുടെ ഭാഗമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുന്നത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ്മ,
ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് നിലവിലുള്ള ജെട്ടികൾ. മുനയ്ക്കൽ ബോട്ട് ജെട്ടിക്ക് 73 ലക്ഷവും ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷവുമടക്കം 1.30 കോടി രൂപയാണ് നിർമാണ ചെലവ്.

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ കൊടുങ്ങല്ലൂർ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മാണത്തിനും ചരിത്രാധീതമായ ഇടങ്ങള്‍ക്കുമായി 2.25 കോടി രൂപ ധനസഹായം നൽകിയിരുന്നു. അഴീക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് തുക അനുവദിച്ചത്. ഇതിൽ കുറ്റിച്ചിറ ബോട്ട് ജെട്ടിയ്ക്ക് പകരമാണ് അഴീക്കോട് മുനയ്ക്കൽ, മതിലകം ബംഗ്ലാവ് എന്നിവിടങ്ങളിലായി രണ്ട് ബോട്ട് ജെട്ടികൾ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗം വഴി ബന്ധിപ്പിക്കുവാൻ ഇതിലൂടെ സാധിക്കും. ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല.