മലപ്പുറം:   സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നത് ഇത്തരം ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. ലക്ഷം രൂപയോളം സ്വകാര്യ മേഖലയില്‍ കോവിഡ് ചികിത്സക്കായി ചെലവ് വരുന്ന സാഹചര്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തികച്ചും സൗജന്യമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കിയത്. ഈ മഹാമാരിക്കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പടെ ജീവനക്കാര്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബോറട്ടറിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതോടൊപ്പം ലാബ് ടെക്‌നീഷ്യനെ നിയമിച്ചതായും മന്ത്രി അറിയിച്ചു. മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായിരുന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എ. ഷുക്കൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. അസ്മാബി, മംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ സലീം, വാര്‍ഡ് മെമ്പര്‍ എം.പി മജീദ്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, ഡോ. സുല്‍ത്താന്‍ ഐനിക്കുന്ന് എന്നിവര്‍ സംസാരിച്ചു.