എറണാകുളം: വ്യവസായ മേഖലയുടെ അഭിവൃദ്ധിയിലൂടെ കേരളത്തിന്റെ വികസനത്തിന് പരിഹാരം കാണുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. പൊതു , സ്വകാര്യ വ്യവസായ മേഖലകളെ ഒരുപോലെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കേരള ചെറുകിട വ്യവസായ അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയിലെ പ്രതിസന്ധി വ്യവസായ മേഖലയ്ക്ക് ആഘാതമേൽപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ കാർഷിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും പറഞ്ഞു.

ചെറികിട വ്യവസായ മേഖലയ്ക്കാണ് ഇനിയുള്ള കാലത്ത് കൂടുതൽ സാധ്യത. വ്യവസായിക പുരോഗതിക്കനുഗുണമായ സാഹചര്യം സംസ്ഥാനത്ത് ഇന്നുണ്ട്. കെ സ്വിഫ്റ് അടക്കമുള്ള പരിഷ്ക്കാരങ്ങൾ ഇതിന് ഊർജ്ജം പകർന്നു. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ ജോസഫ്, പ്രസിഡന്റ് എം. ഖാലിദ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി നമ്പ്യാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.