മലപ്പുറം: നിലമ്പൂരിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍       സ്റ്റേഷന്റെ കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തില്‍. പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിച്ചത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ഒരേക്കറിലാണ് നിര്‍മാണം  ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.  15 കോടി 25 ലക്ഷം രൂപയാണ് പൊതുഭരണവകുപ്പ് നിര്‍മാണത്തിനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. 6000 ചതുരശ്രയടിയില്‍ നാല്  നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി യൂനിറ്റ് , എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍.ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ലേബര്‍ ഓഫീസ്, ജി.എസ്.ടി ഓഫീസ്, സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഓഫീസ്, എ.ഇ.ഒ ഓഫീസ്, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ഓഫീസ്, ഐ.ടി.ഡി.പി ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, റീ സര്‍വേ ഓഫീസ് എന്നിവ ഉള്‍പ്പെടെ 15 ഓഫീസുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.