എറണാകുളം: പള്ളുരുത്തി മധുരക്കമ്പനി പാലം നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടികളും വേഗത്തിലാക്കാൻ
സര്‍ക്കാര്‍ നിര്‍ദേശം. പാലം നിര്‍മാണത്തിനായി 2.80 കോടിരൂപ ജോൺ ഫെര്‍ണാണ്ടസ്‌ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ പദ്ധതി വൈകുകയായിരുന്നു.
പണം അനുവദിച്ചിട്ടും പദ്ധതി വൈകുന്ന വിവരം എം.എല്‍.എ. തദ്ദേശ വകുപ്പ്‌ മന്ത്രി എ.സി. മൊയ്തീന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നായിരുന്നു അടിയന്തര നടപടി.

തദ്ദേശ വകുപ്പ്‌ സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്‌ ശനിയാഴ്ച മേയര്‍ എം.അനില്‍കുമാര്‍ വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ടെൻഡർ നടപടികൾക്കായി നിർദ്ദേശം നൽകി.സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി എം.എ.മാരായ ജോൺ ഫെര്‍ണാണ്ടസ്‌, എം. സ്വരാജ്, ജില്ലാ കളക്ടർ എസ്. സുഹാസ്, എന്നിവർ സ്ഥലം സന്ദർശിച്ചു. മധുരക്കമ്പനി പാലം പൂര്‍ത്തിയാകുന്നതോടെ പള്ളുരുത്തി മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനാകും. പള്ളുരുത്തി ഇടക്കാച്ചി മേഖലയിലെ ഗതാഗതതിരക്ക്‌ ഒഴിവാക്കാൻ പാലത്തിന് സാധിക്കും.