തിരുവനന്തപുരം:   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിര്‍മിച്ച 18 ഹൈ ടെക്ക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.  രണ്ടു സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ അഞ്ചുകോടി ചെലവഴിച്ചും നാലു കെട്ടിടങ്ങള്‍ കിഫ്ബിയുടെ മൂന്നുകോടി ചെലവഴിച്ചുമാണ് നിര്‍മിച്ചത്.  സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് ബാക്കിയുള്ള 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വതലസ്പര്‍ശിയുമായ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തകര്‍ച്ചയുടെ വക്കിലെത്തിയ പൊതുവിദ്യാഭ്യാസ മേഖലയെ കരകയറ്റാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണ്.  സമൂഹം മുന്നോട്ടുപോകാന്‍ എല്ലാവരും സമമായി മുന്നോട്ടുപോകണം.  അതുകൊണ്ടാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവ.എല്‍.പി.എസ് കന്യാകുളങ്ങര, ഗവ. എച്ച്.എസ് നടയറ, ഗവ.എച്ച്.എസ്.എസ് പള്ളിക്കല്‍, ഗവ.എച്ച്.എസ്.എസ് പകല്‍ക്കുറി, ഗവ.എല്‍.പി.എസ് മടവൂര്‍, ഗവ.എല്‍.പി.എസ് പൂവാര്‍, ഗവ.യു.പി.എസ് നേമം, ഗവ.എല്‍.പി.എസ് പൂഴനാട്, ഗവ.എല്‍.പി.എസ് ഒറ്റശേഖരമംഗലം, ഗവ.എല്‍.പി.എസ് വിളപ്പില്‍, ഗവ.യു. പി. എസ് പാലവിള, ഗവ.എച്ച്.എസ്.എസ് ഇളമ്പ, ഗവ.എച്ച്.എസ്.എസ് നെയ്യാര്‍ ഡാം, ഗവ.എച്ച്.എസ്.എസ് ഭരതന്നൂര്‍, ഗവ.എച്ച്.എസ്.എസ് വെള്ളനാട്, ഗവ.എം. എച്ച്.എസ്.എസ് വര്‍ക്കല, ഗവ.എച്ച്.എസ്.എസ് പ്ലാവൂര്‍, ഗവ.എല്‍.പി.എസ് ചീരണിക്കാര എന്നീ സ്‌കൂളുകളിലാണ് അത്യാധുനിക നിലവാരത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.  ജില്ലയിലെ 18 സ്‌കൂളുകളിലും അതത് എം.എല്‍.എമാര്‍ തദ്ദേശ ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു.