സി.എം.ഡി.ആർ.എഫ് മുഖേന 5011500 രൂപ അനുവദിച്ചു
പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ നേരിട്ട് സ്വീകരിച്ചത് 798 പരാതികൾ. ഓൺലൈൻ മുഖേന സ്വീകരിച്ച 3020 പരാതികൾക്ക് പുറമെ ആണ് ഇത്രയും പരാതികൾ അദാലത്തിൽ നേരിട്ട് ലഭ്യമായത്. ഇതിൽ 545 പരാതികൾ മന്ത്രിമാരായ വി.എസ് സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ നേരിട്ട് പരിശോധിച്ച് അതത് വകുപ്പുകൾക്ക് നടപടി സ്വീകരിക്കാൻ കൈമാറി. ഇതിൽ 253 പരാതികൾ വിവിധ വകുപ്പുകൾക്കായി സജ്ജീകരിച്ച കൗണ്ടറുകൾ മുഖേനയാണ് സ്വീകരിച്ചത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കിൽ നിന്നായി ലഭിച്ചത് 483 അപേക്ഷകളാണ്. ഇതുമായി ബന്ധപ്പെട്ട് 5011500 രൂപയാണ് അദാലത്തിൽ അനുവദിച്ചത്. 1404000 രൂപ എച്ച്.ഐ.വി ബാധിതർക്കാണ് അനുവദിച്ചത്. ബാക്കി തുക മറ്റ് രോഗബാധിതർക്കുമാണ് അനുവദിച്ചത്. അദാലത്തിൽ 12 റേഷൻ കാർഡുകളിൽ 11 ബി.പി.എൽ കാർഡും ഒരു എ.പി.എൽ കാർഡും അനുവദിച്ചു.
അന്തസ്സത്ത ഉൾക്കൊണ്ടാണ് അദാലത്തിൽ പരിഗണിച്ച പരാതികൾക്ക് പരിഹാരത്തിനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയതെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. അദാലത്തിൽ പരിഹാരം ലഭിച്ചവരുടെ തുടർ ജീവതവും പരിഗണിക്കേണ്ടതുണ്ടെന്നും അവർക്ക് ശാശ്വത വരുമാനത്തിനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി കെ. ക്യഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.