കാസർഗോഡ്: ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മഹമ്മദിന്റെ ഇനിയുള്ള മുഴുവന്‍ ചികിത്സയും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്‍കി. പള്ളിക്കര പഞ്ചായത്തിലെ സി എച്ച് സഫറൂന്നീസയുടെ മകനാണ് 11 കാരനായ കുഞ്ഞഹമ്മദ്. ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മദിന് ചികിത്സയ്ക്കായി പ്രതിമാസം കുറഞ്ഞത് 20,000 രൂപയെങ്കിലും വേണം. സാമ്പത്തികമായി ഏറെ കഷ്ടതയനുഭവിക്കുന്ന സഫറൂന്നീസയ്ക്കും കുടംുബത്തിനും താങ്ങാവുന്നതിനുമപ്പുറമാണ് ചികിത്സാ ചിലവുകള്‍. മകന്റെ ജീവിതത്തിന് സഹായം ചോദിച്ചാണ് സഫറൂന്നീസ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ ആരോഗ്യമന്ത്രിയെ കാണാനെത്തിയത്. കുഞ്ഞഹമ്മദിന്റെ വേദന നേരില്‍ കണ്ടറിഞ്ഞ മന്ത്രി തുടര്‍ചികിത്സ മുഴുവന്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.