*മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഭവനസന്ദർശനത്തിന് നേതൃത്വം നൽകി

അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിൻ-12 ഊർജിത വിളർച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഭവന സന്ദർശനത്തിന് നേതൃത്വം നൽകി. കോഴിക്കോട് മേരിക്കുന്ന് ചിന്നുവീടിലെ പി.കെ. സന്ദീപിന്റെ വീടാണ് മന്ത്രി സന്ദർശിച്ചത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ എന്നിവരും ഭവനങ്ങൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി.

മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായ കാമ്പയിൻ-12 ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഈ കാമ്പയിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫെബ്രുവരി 12ന് അനീമിയ ബോധവത്ക്കരണത്തിന്റെ മാസ് കാമ്പയിൻ നടത്തിയത്. അങ്കണവാടി വർക്കർ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ കാമ്പയിനിൽ പങ്കാളികളായി.

33,115 അങ്കണവാടി ജീവനക്കാർ 3 വീടുകൾ വീതവും, 2600 സൂപ്പർവൈസർമാർ 2 വീട് വീതവും, 258 സിഡിപിഒമാർ, 14 പ്രോഗ്രാം ഓഫീസർമാർ, 14 ജില്ലാ ഓഫീസർമാർ എന്നിവർ ഓരോ വീട് വീതവുമാണ് സന്ദർശനം നടത്തി ബോധവത്ക്കരണം നടത്തിയത്. 12 എന്ന സംഖ്യയിൽ അവസാനിക്കുന്ന വീട്ടുനമ്പർ അല്ലെങ്കിൽ റസിഡന്റ് അസോസിയേഷൻ നമ്പരുള്ള വീടുകളിലാണ് സന്ദർശനം നടത്തിയത്. ഇത്തരം കൂട്ടായ പ്രവർത്തനങ്ങളിലൂടെ അനീമിയ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിന് സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.