കൊച്ചി: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തുകളിലെ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍. ആലുവ ചൂര്‍ണ്ണിക്കരയില്‍ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തിന്റെയും ചൂര്‍ണ്ണിക്കര കാര്‍ഷിക കര്‍മ്മ സേനയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതോടെ ജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥ ഇല്ലാതാകും. ഓഫീസില്‍ ജീവനക്കാരില്ല എന്ന പരാതിയും കുറയും. ബില്‍ഡിംഗ് പെര്‍മിറ്റ് മുതല്‍ ജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഇതുവഴി ലഭ്യമാക്കും. ലോകത്തിന്റെ ഏതു കോണിലിരുന്നും അപേക്ഷ നല്‍കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പറേഷനില്‍ പദ്ധതി നടപ്പിലാക്കി. ഇത് പൂര്‍ണ്ണ വിജയമായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ മൂന്നു മാസം മാത്രമാണ് പദ്ധതി നിര്‍വഹണത്തിന് ലഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം 12 മാസം വരെ പദ്ധതി നിര്‍വഹണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായിക്കും. സാധാരണ മൂന്നു മാസം കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡു നിര്‍മാണം പൂര്‍ത്തിയാകാറുള്ളത്. ഇത് എഞ്ചിനീയര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളിലാണ് പദ്ധതികളുടെ ഗുണമേന്മ കുറയുന്നത്. റോഡുകള്‍ക്ക് ഒരു വര്‍ഷത്തെ ആയുസ് മാത്രമേ കാണൂ. പക്ഷേ ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പദ്ധതികളുടെ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് നികുതി പിരിവ് എഴുപത് ശതമാനം പൂര്‍ത്തീകരിക്കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളും പദ്ധതി നിര്‍വഹണവും തനതു ഫണ്ടും തൊണ്ണൂറു ശതമാനത്തിലധികം പൂര്‍ത്തീകരിച്ചു. നികുതി പിരിവിന്റെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഇപ്പോഴുള്ളത്. ഇതു വരെ അന്‍പത്തഞ്ചു ശതമാനത്തിനു മുകളിലേക്ക് ഇതൊന്നും എത്താറില്ല. ജനങ്ങള്‍ നികുതി നല്‍കാതിരുന്നത് അവരുടെ കുഴപ്പം കൊണ്ടല്ല മറിച്ച് നമ്മള്‍ ചോദിക്കാത്തതിന്റെ കുഴപ്പമായിരുന്നു എന്നതിന്റെ തെളിവാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം കിണറുകള്‍ റീ ചാര്‍ജ് ചെയ്യുക എന്നതാണ്. വെള്ളത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാരെ ജനങ്ങളുടെ മുമ്പില്‍ വച്ചുതന്നെ ആദരിക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രവര്‍ത്തനത്തിലും വസ്തു നികുതി പിരിവിലും നൂറു ശതമാനം വിജയം നേടാന്‍ പ്രയത്‌നിച്ച ചൂര്‍ണിക്കര പഞ്ചായത്തിലെ ജീവനക്കാരെയും ജനപ്രതിനിധികളെയും ആസൂത്രണ സമിതി അംഗങ്ങളെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ശ്രീദേവി, എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി., പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ. വി. മാലതി, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലിജി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജലീല്‍, സി.പി. നൗഷാദ്, എന്നിവര്‍ പങ്കെടുത്തു.