മലപ്പുറം:‍ തവനൂര് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും നിരവധി നൂതന പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. കേരളത്തെ ഒരു എജ്യുക്കേഷന്‍ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ദേശീയ- അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസം ഉയരുകയാണെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.
തവനൂര്‍ ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച പ്രാദേശിക തല  ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കോളജിലേക്ക് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായി.  തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.പി മോഹന്‍ദാസ്, തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ പ്രേമലത, തവനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ പ്രേമലത, കോളജ് സ്ഥാപക സ്‌പെഷ്യല്‍ ഓഫീസര്‍ എ.പി അമീന്‍ ദാസ്, നിള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍, മുഹമ്മദ് റാഫി പാട്ടത്തില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിധിനികള്‍, കോളജ് പ്രിന്‍സിപ്പാള്‍ വി.വി സീജ,  തുടങ്ങിയഒക്ത പങ്കെടുത്തു. കോളജിനായി സ്ഥലം വിട്ടു നല്‍കിയവരെയും നിള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.
2014 ല്‍ തവനൂര്‍ ഗ്രാമപഞ്ചായത്തിലെ അന്ത്യാളംകുടത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രീമെട്രിക്ക് ഹോസ്റ്റലിലാണ് കോളജ് പ്രവര്‍ത്തനമാരംഭിച്ചത്.  സ്ഥലം എം.എല്‍.എ കൂടിയായ ഡോ.കെ .ടി ജലീലിന്റെ ശ്രമഫലമായി കോളജിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ മറവഞ്ചേരി നിള എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 5.085 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. കോളജിലേക്ക് റോഡിനാവശ്യമായ സ്ഥലം പാട്ടത്തില്‍ ബാപ്പു ഹാജിയും വിട്ടു  നല്‍കി.
കിഫ് ബി യില്‍ നിന്ന് 10.24 കോടി ചെലവഴിച്ച് 4310 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. ആറ് ക്ലാസ് മുറികള്‍, ഓഫീസ്, പ്രിന്‍സിപ്പാള്‍ റൂം, രണ്ട് ലാബുകള്‍, രണ്ട് സെമിനാര്‍ ഹാള്‍, കാന്റീന്‍, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്.  അയങ്കലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ ഇപ്പോള്‍ ബി.കോം, ബി.എ. ഇംഗ്ലീഷ്, ബി.എ.സോഷ്യോളജി എന്നീ കോഴ്‌സുകളില്‍ 480 കുട്ടികളാണ് പഠിക്കുന്നത്.  അഞ്ച് വര്‍ഷ കോഴ്‌സായ ഇന്റഗ്രേറ്റഡ് പൊളിറ്റിക്‌സും ഇക്കൊല്ലം അനുവദിച്ചിട്ടുണ്ട്. സ്വന്തം കെട്ടിടമാകുന്നതോടെ പുതിയ കോഴ്‌സുകള്‍ ഇനിയും അനുവദിക്കും.