പത്തനംതിട്ട: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. റാന്നി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവര്‍ക്കായി മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോന്നി താലൂക്കില്‍ നിന്ന് 1392 പരാതികളും റാന്നി താലൂക്കില്‍ നിന്ന് 1017 പരാതികളുമാണു ലഭിച്ചത്. അദാലത്ത് ദിനത്തില്‍ കോന്നിയില്‍ നിന്നും 458 പുതിയ പരാതികളും റാന്നിയില്‍ നിന്ന് 248 പരാതികളുമാണു ലഭിച്ചത്. റാന്നി താലൂക്കിലെ ആറ് പട്ടയങ്ങളും, റാന്നി, കോന്നി താലൂക്കുകളിലായി 97 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. കോന്നി താലൂക്കില്‍ 205 പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളും റാന്നിയില്‍ നിന്ന് 30 അപേക്ഷകളും പുതിയതായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ജീവിതത്തിന്റെ നാനാ മേഖലയിലും ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു.

ജപ്തി നടപടി നേരിടുന്നവര്‍, പട്ടയം ലഭിക്കാത്തവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങി വിവിധങ്ങളായ പരാതികള്‍ക്ക് പരിഹാരം കാണാനായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എ.സി മൊയ്തീനെ കൂടാതെ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനും അദാലത്തിന് നേതൃത്വം നല്‍കി.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നാളെ (ഫെബ്രുരി 18 വ്യാഴം) തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ തിരുവല്ല താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍.ഡി.ഒ:എസ്.ഹരികുമാര്‍, ഡി.ഡി.പി എസ്.ശ്രീകുമാര്‍ എന്നിവരും ബ്രീഫിംഗില്‍ പങ്കെടുത്തു.