പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിര് 
കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍  രാഷട്രീയ കക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേരളത്തിന് പൊതുവില്‍ ഗുണകരമാകത്തക്കവിധം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. നിര്‍ദേശങ്ങള്‍ അതേപോലെ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിനു വലിയ നഷ്ടം നേരിടേണ്ടിവരും.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവരുമാനം 42 ശതമാനത്തില്‍നിന്നും അമ്പതു ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ കമ്മീഷനുമുന്നില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നികുതി വിഹിതം നിലവില്‍ 2.5 ശതമാനമാണ്. ഇത് പത്താം കമ്മീഷന്റെ കാലയളവില്‍ മൂന്നര ശതമാനമായിരുന്നു. അതിനുശേഷം ക്രമാനുഗതമായി കുറഞ്ഞുവന്നു. പതിമൂന്നാം കമ്മീഷന്റെ കാലയളവില്‍ ഇത് 2.34 ശതമാനമായി താഴ്ന്നു. കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ എന്തായാലും കഴിഞ്ഞ കമ്മീഷന്‍ അനുവദിച്ച വിഹിതത്തേക്കാള്‍ കുറയരുതെന്നു കമ്മീഷനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു. വിഹിതം കുറയാത്ത തരത്തിലുള്ള ഒരു സൂത്രവാക്യം കമ്മീഷനുമുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ധനകാര്യകമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ വിഹിതം 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമെന്നാണ് പറയുന്നത്.  അങ്ങനെ വന്നാല്‍ 1971 മുതല്‍ 2011 വരെ ജനസംഖ്യാ നിയന്ത്രണ വിധേയമാക്കിയതിന്റെ സാമ്പത്തികനേട്ടം സംസ്ഥാനത്തിന്റെ  വിഹിതം കുറയാതിരിക്കാനുള്ള ഒരു നിബന്ധനയായി ധനകാര്യ കമ്മീഷനുമുന്നില്‍ വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ സുരക്ഷയ്ക്ക് നല്ല വിഹിതമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ ബജറ്റ് കമ്മി കൂടുതല്‍ തന്നെയാണ്. പക്ഷേ, അതുവച്ചുമാത്രം കാര്യങ്ങള്‍ വിലയിരുത്തിയാല്‍ പോരാ. 14 ാം കമ്മീഷന്‍ ഇതെല്ലാം വിശദമായി പരിശോധിച്ചിരുന്നു. അതിനുശേഷമാണ് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചു തന്നത്. പക്ഷേ ഈ ഗ്രാന്റ് നല്‍കേണ്ടതുണ്ടോ എന്ന് ധനകാര്യ കമ്മീഷന്‍ ആലോചിക്കുന്നത് സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമാണ്. ഇക്കാര്യവും നാം ഉന്നയിക്കണം.
ഇത്തരം പരിഗണനാ വിഷയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 250(2)ഡി പ്രകാരം നിലനില്‍ക്കാത്തതുമാണ്. അതുകൊണ്ട് സംസ്ഥാനത്തിന് അര്‍ഹതയുള്ള ഗ്രാന്റ് തുടരണം. ധനകമ്മി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പരമാവധി മൂന്നു ശതമാനമായിരിക്കണമെന്നാണ്. ധനകമ്മി മൂന്നുശതമാനത്തില്‍ നിന്നു കുറവു വരുത്താനുള്ള ഏതു നീക്കവും സംസ്ഥാനത്തിന്റെ കടമെടുപ്പിനെയും മൂലധന ചെലവിനെയും ദോഷകരമായി ബാധിക്കും. ഗ്രാന്റുകള്‍ നല്‍കുന്നതിനു നിബന്ധനകളായി ധനകമ്മിയുടെയും  റവന്യൂ കമ്മിയുടെയും പരിധി ധന ഉത്തരവാദിത്ത നിയമത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവുമുണ്ട്. സംസ്ഥാനത്തിന് ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഇതെല്ലാമുണ്ടാക്കുക. കടമെടുപ്പിന് നേരത്തെ ഉള്ള വ്യവസ്ഥയ്ക്കു പുറമേ മറ്റൊരു വ്യവസ്ഥയും വയ്ക്കരുതെന്നും കമ്മീഷനോട് അഭ്യര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011 സെന്‍സസ് നില വച്ചുള്ള 15-ാം കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍  സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.8 ശതമാനമായി കുറയുമെന്നും അടുത്ത ധനകാര്യ കമ്മീഷന്‍ അനുവദിക്കേണ്ട തുകയില്‍നിന്നും 45,000 കോടി രൂപ കുറയുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനു പുറമേയാണ് വായ്പാ പരിധി മൂന്നില്‍നിന്നും 1.7 ആയി കുറയ്ക്കണമെന്നുറിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശമുളളത്. 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ വികസനതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സന്നിഹിതനായിരുന്നു.  ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി സ്വാഗതം പറഞ്ഞു.
യോഗത്തില്‍ എളമരം കരീം (സിപിഐ-എം), തമ്പാനൂര്‍ രവി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രകാശ് ബാബു (സിപിഐ),  കെ.വി. മനോജ് കുമാര്‍( കോണ്‍ഗ്രസ് എസ്), ഡോ. പി.പി. വാവ, ജയരാജ് കൈമള്‍ (ബി.ജെ.പി), സി.പി. ജോണ്‍(സി.എം.പി), കെ. കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്), കടകംപള്ളി സുകു (എന്‍സിപി), പി.സി. ജോര്‍ജ് (കേരള ജനപക്ഷം), സി.വേണുഗോപാലന്‍നായര്‍ (കേരള കോണ്‍ഗ്രസ് ബി) തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ പൊതു താത്പര്യത്തിനു വിരുദ്ധമായ കമ്മീഷന്‍ നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ ധനകാര്യ കമ്മീഷനു നിവേദനം നല്‍കുന്നതില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കക്ഷികള്‍ അറിയിച്ചു. മെയ് 28ന് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും.  28ന് തിരുവനന്തപുരത്ത് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും.  29ന് രാവിലെ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഉച്ചയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളെ കാണും.  30ന് തൃശൂരില്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.