സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഗുണനിലവാരമുള്ള പന്ത്രണ്ടര കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം തേവള്ളിയില്‍ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യമേഖലയില്‍ നിന്ന് പരമാവധി വരുമാനം നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഗുണമേ• ഉറപ്പാക്കാനായി മത്സ്യക്കുഞ്ഞുങ്ങളുടെ ഉദ്പാദനം ഇരട്ടിയാക്കും. ഇതിനായി മലയോര മേഖലയായ ഇടുക്കിയിലുള്‍പ്പടെ ഹാച്ചറികള്‍ തുടങ്ങുകയാണ്.
മത്സ്യകര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സുസ്ഥിര മത്സ്യബന്ധന രീതികള്‍ സംബന്ധിച്ച് പരിശീലനവും അവബോധവും നല്‍കിയാണ് ഉത്പാദനമികവ് സാധ്യമാക്കുക. ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ മത്സ്യകര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. മത്സ്യമേഖലയില്‍ വലിയ തോതിലുള്ള വികസനമാണ് നടക്കുന്നതെന്നും ക്യു. എസ്. എസ്. കോളനിയില്‍ ഉള്‍പ്പടെ നടത്തുന്ന ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷ പകരുന്നതാണെന്നും മേയര്‍ പറഞ്ഞു.
മത്സ്യവിത്ത് കേന്ദ്രം ചെയര്‍മാന്‍ ഡോ. കെ. എസ്. പുരുഷന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ വിസകനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എ. സത്താര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ ആഷാ ശശിധരന്‍, മത്സ്യവിത്ത് കേന്ദ്രം മെമ്പര്‍ ഡോ. അപ്പുക്കുട്ടന്‍, അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി. പുരുഷോത്തമന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍  എന്‍. ഹണി തുടങ്ങിയവര്‍ പങ്കെടുത്തു.