കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന്(ഫെബ്രുവരി 22) ആരംഭിക്കും. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആദ്യ ഡോസ് വിതരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ടാം ഡോസും നല്‍കും.

സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. നിലവില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിവരികയാണ്. ഇതിനുപുറമെ കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ആദ്യ ഡോസും നല്‍കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ആദ്യ ഘട്ടമായി ഇന്ന് എട്ടു കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കുക. കോട്ടയം മൗണ്ട് കാര്‍മല്‍ സകൂള്‍, എം.ഡി. സെമിനാരി സ്‌കൂള്‍, ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, മുട്ടമ്പലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടു വിതരണ കേന്ദ്രങ്ങള്‍ വീതമാണ് പ്രവര്‍ത്തിക്കുക. ഓരോ കേന്ദ്രത്തിലും നൂറു പേര്‍ക്കു വീതം വാക്‌സിന്‍ നല്‍കും.

നാളെ(ഫെബ്രുവരി 23) മുതല്‍ ഈ കേന്ദ്രങ്ങള്‍ക്കു പുറമെ ബ്ലോക്ക് തലത്തിലും വാക്‌സിന്‍ വിതരണം ആരംഭിക്കും. വാക്‌സിന്‍ സ്വീകരിക്കേണ്ട ജീവനക്കാര്‍ക്ക് വിതരണ കേന്ദ്രം, തീയതി, സമയം എന്നിവ അറിച്ചുകൊണ്ടുള്ള എസ്.എം.എസ് ലഭിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വിതരണം.