പത്തനംതിട്ട:  കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഏറുമ്പോഴും കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് കമ്പോളത്തിലെ സപ്ലൈകോയുടെ ഇടപെടല്‍ കാരണമാണ്. കുത്തക കമ്പനികള്‍ കേരളത്തില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ റേഷന്‍ പൊതുവിതരണ രംഗത്ത് ജനങ്ങളുടെ അത്താണിയായ സപ്ലൈകോയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കഴിയണം. അതിനായി ജനങ്ങള്‍ സബ്സിഡി ഉത്പന്നങ്ങള്‍മാത്രം വാങ്ങാതെ നോണ്‍ സബിസിഡി ഉത്പന്നങ്ങള്‍കൂടി സപ്ലൈകോ വഴി വാങ്ങാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച 102-ാമത്് വില്പനശാലയാണ് കലഞ്ഞൂരിലെ സൂപ്പര്‍ സ്റ്റോര്‍. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയില്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോറില്‍ ലഭ്യമാകും.