എറണാകുളം: കുടുംബശ്രീയും കേരള മീഡിയ അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന കുടുംബശ്രീ വനിതകൾക്കായുള്ള മാധ്യമ പരിശീലന പദ്ധതിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബശ്രീ വനിതകളാണ് ആദ്യ ബാച്ച് പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നത്. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ എസ് സുഹാസ് കലക്ടറേറ്റിൽ വിതരണം ചെയ്തു.

10 ദിവസം ദൈർഘ്യമുള്ള മാധ്യമ പരിശീലന ക്യാമ്പിൽ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി, ഫോട്ടോ എഡിറ്റിംഗ്, എന്നിവയിലാണ് പരിശീലനം നൽകിയത് 17 പേർ ഉൾപ്പെടുന്ന രണ്ടാം ബാച്ച് പരിശീലനം ഇന്ന് ( ഫെബ്രുവരി 26 ന് ) ആരംഭിക്കും.

നവമാധ്യമരംഗത്തെ പരിശീലനം നൽകി , ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . താല്പര്യമുള്ള കൂടുതൽ വനിതകൾക്ക് തുടർ പരിശീലനം നൽകാനും പദ്ധതിയുണ്ട്.

മീഡിയ അക്കാദമിയിൽ നടന്ന സമാപനച്ചടങ്ങിൽ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗം എൻ പി ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോർ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, മീഡിയ അക്കാദമി ഇൻസ്റ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ എം ശങ്കർ , ലെക്ചറർ കെ ഹേമലത, കോഴ്സ് കോർഡിനേറ്റർ കെ അജിത്ത്, ഇൻസ്ട്രക്ടർ എം ജി ബിജു, കുടുംബശ്രീ പ്രതിനിധി ആശ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ 15നു മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബുവാണ് പരിശീലനം ഉദ്ഘാടനം ചെയ്തതത്