ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണു വോട്ട് ചെയ്യാന്‍ കഴിയുക. അതിനാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്ന 2,736 പോളിങ് ബൂത്തുകളുടെ സ്ഥാനത്ത് 1,428 ഓക്സിലിയറി പോളിങ് ബൂത്തുകളടക്കം 4,164 ബൂത്തുകളിലാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ബൂത്തുകളിലെല്ലാം അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ ഇന്നലെ (മാര്‍ച്ച് 06) ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍ ഇല്ലാത്ത ബൂത്തുകളില്‍ ഈ മാസം 15നു മുന്‍പ് അവ സജ്ജമാക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍മിതി കേന്ദ്രത്തിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഓക്സിലിയറി ബൂത്തുകളിലടക്കം എല്ലായിടത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കും. കെ.എസ്.ഇ.ബി. എല്ലാ ബൂത്തുകളിലും പ്രത്യേക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഓക്സിലിയറി ബൂത്തുകളില്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബയോ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജലവിതരണത്തിനു സ്ഥിരം സംവിധാനമില്ലാത്ത ബൂത്തുകളില്‍ വാട്ടര്‍ ടാങ്കുകള്‍ മുഖേന ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്‍കി.
എല്ലാ ബൂത്തുകളിലും നെറ്റ്വര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതും ആലോചിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, നിര്‍മിതി കേന്ദ്രം, ബിഎസ്എന്‍എല്‍, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.