തിരുവനന്തപുരം: ജില്ലയിൽ 62 സർക്കാർ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിൻ  ഇന്ന് (മാർച്ച് 09) റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തും.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ, രാവിലെ 10 മുതൽ വൈകിട്ടു മൂന്നു വരെ മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷൻ ഉണ്ടായിരിക്കും. പോളിങ് ഓഫിസർ മാർക്കായി ഐ.എൽ.ഡി.എംന്റെ രണ്ടു ട്രെയിനിങ് സെന്ററുകളിൽ വാക്‌സിനേഷൻ നടക്കുന്നുണ്ട്.
ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേർക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 150ഉം  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 100ഉം  പേർക്ക് കുത്തിവയ്പ് നൽകും.
60 വയസിനു മുകളിൽ പ്രായമുള്ളവർക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിനേഷൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും കളക്ടർ അറിയിച്ചു.
45 മുതൽ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ്  വാക്സിനേഷൻ യോഗ്യത നിർണ യിക്കുന്നതിനുള്ള രോഗാവസ്ഥകൾ ചുവടെ ചേർക്കുന്നു.
ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം അഥവാ ഹൃദ്രോഗവുമായി ബന്ധപ്പെട്ട്  ആശുപത്രിയിൽ അഡ്മിറ്റ്  ചെയ്യപ്പെട്ടിട്ടുള്ളവർ, പോസ്റ്റ് കാർഡിയാക് ട്രാൻസ്പ്ലാന്റ്/ ലെഫ്റ്റ് വെൻട്രി കുലാർ അസ്സിസ്റ്റ് ഡിവൈസ്, കാര്യമായ ഇടതു വെൻട്രികുലാർ  സിസ്റ്റോളിക് ഡിസ്ഫങ്ക്ഷൻ, ഹൃദയവാൽവിനു തകരാറുള്ളവർ, കഠിനമായ പി.എ.എച്ചോടുകൂടിയ കഞ്ജനീറ്റൽ ഹാർട്ട് ഡിസീസ്, സി.എ.ബി.ജി. കഴിഞ്ഞവർ, രക്തസമ്മർദം, പ്രമേഹം എന്നിവയോടു കൂടിയ കൊറോണറി ആർട്ടറി ഡിസീസിനു ചികിത്സയിലുള്ളവർ, ആൻജെയിന, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സയിലുള്ളവർ, രക്തസമ്മർദം, പ്രമേഹത്തോടു കൂടി  പക്ഷാഘാതത്തിനു ചികിത്സയിലുള്ളവർ, രക്താതിസമ്മർദം, പ്രമേഹം എന്നിവയോടെ പൾമണറി ആർട്ടറി ഹൈപ്പർടെൻഷനു ചികിത്സയിലുള്ളവർ, പത്തു വർഷത്തിനു മേൽ പ്രമേഹ രോഗമുള്ളവർ, പ്രമേഹരോഗ  സങ്കീർണതകളുള്ളവർ, രക്താതിസമ്മർദ്ദത്തിനു ചികിത്സതേടുന്നവർ, വൃക്ക, കരൾ, ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ, വെയിറ്റ്  ലിസ്റ്റിലുള്ളവർ, ഡയാലിസിസിനു വിധേയരാകുന്നവർ, ദീർഘകാലമായി ഇമ്മ്യുണോസപ്പ്രെസന്റ്, കോർട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, സിറോസിസ് ഉള്ളവർ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നേരിടുന്നവർ, ലിംഫോമ, ലുക്കിമിയ, മൈലോമ എന്നിവയുള്ളവർ, 2020 ജൂലൈ ഒന്നിനു ശേഷം  ഏതെങ്കിലും തരം ക്യാൻസർ രോഗനിർണ്ണയം കഴിഞ്ഞവർ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ക്യാൻസർ രോഗത്തിന് ഇപ്പോൾ ചികിത്സയിലുള്ളവർ, സിക്കിൾ സെൽ ഡിസീസ്/ ബോൺമാരോ ഫെയിലുവർ/എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജർ എന്നിവയുള്ളവർ, പ്രൈമറി ഇമ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ/എച്ച്‌ഐവി ഇൻഫെക്ഷൻ ബാധിച്ചവർ, ബുദ്ധി വൈകല്യമുള്ളവർ/ മസ്‌കുലാർ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാർ ഉണ്ടായിട്ടുള്ളവർ /ഉയർന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ/ ബധിരത,  അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.
ഇവർ രജിസ്റ്റേർഡ്  മെഡിക്കൽ പ്രാക്റ്റീഷണർ നൽകിയ അനുബന്ധം 1(ബി) എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിൻ അപ്ലിക്കേഷനിൽ നിന്നുഡൗൺലോഡ് ചെയ്തും  ഉപയോഗിക്കാവുന്നതാണ്.
വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈനായി മേജർ ആശുപത്രികൾ തിരഞ്ഞെടുത്തവർക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും സ്‌പോട്ട്  രജിസ്‌ട്രേഷൻ  വഴി കുത്തിവയ്പ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയിൽ 250 രൂപ ഫീസ് നൽകണം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി,  ജനറൽ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മാർച്ച് 10 വരെ പുതിയതായി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നടക്കുന്നതല്ല. എന്നാൽ ടോക്കൺ  ലഭിച്ചവർക്കും  നേരത്തെ രജിസ്റ്റർ ചെയ്തവർക്കും വാക്‌സിനേഷൻ നൽകും.