കാസര്‍ഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ഓഫീസും മീഡിയ നിരീക്ഷണ കേന്ദ്രവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, അസി. എഡിറ്റര്‍ പി പി വിനീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

അച്ചടി, ദൃശ്യശ്രാവ്യ, സാമൂഹിക മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകള്‍, എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി തേടാത്ത പരസ്യങ്ങള്‍, സ്ഥാനാര്‍ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍, പരസ്യങ്ങള്‍, ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ അരുത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് നടപടി സ്വീകരിക്കും.

സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ അഡ്മിന്‍ ആയിട്ടുള്ള ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, എഫ്എം റേഡിയോകള്‍ എന്നിവയെല്ലാം എംസിഎംസി സെന്ററില്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും.