വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്‌ക്വാഡുകളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടാകാതെ നോക്കുന്നതിനും, പണം, ലഹരി വസ്തുക്കള്‍ മുതലായവയുടെ അനധികൃത ഒഴുക്ക് തടയുന്നതിനുമുളള ജാഗരൂകമായ പ്രവര്‍ത്തനം സ്‌ക്വാഡുകളുടെയും എക്‌സൈസ്, പോലീസ്, ഫോറസ്റ്റ് വകുപ്പുകളുടെയും ഭാഗത്ത് നിന്നു ണ്ടാകണം. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ കാട്ടുവഴികളും നിരീക്ഷിക്കണം.ഇതിനായി പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന വേണം.

അവശ്യമായ ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുളള നിരീക്ഷണവും നടത്തണം. തിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍ എ.കെ ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.