ആലപ്പുഴ: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി  തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇളവിന് അപേക്ഷ നൽകിയവർ മെഡിക്കൽ ബോർഡിനു മുമ്പിൽ പരിശോധനയ്ക്ക് ഹാജരാകേണ്ടിവരും. ബോര്‍ഡിന്റെ തീരുമാനപ്രകാരം മാത്രമേ ഡ്യൂട്ടി ഇളവ് അനുവദിക്കൂവെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഗുരുതര രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, പ്രസവാവധി എടുത്തവർ എന്നിവർക്കു മാത്രമേ ഇളവ് ലഭിക്കൂ. ഡ്യൂട്ടി ഇളവിനായി അപേക്ഷകൾ വർധിച്ച സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ വരുത്താന്‍ ജില്ല കളക്ടര്‍ തീരുമാനിച്ചു.

മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ ജീവനക്കാരെ പോളിംഗ് ജോലിക്ക് നിയോഗിക്കേണ്ടതുണ്ട്.  കർശനപരിശോധനയ്ക്കു ശേഷമേ ഇളവ് സംബന്ധിച്ച അപേക്ഷകളിൽ തീരുമാനമെടുക്കൂവെന്നും അപേക്ഷയിൽ തെറ്റായവിവരങ്ങൾ നൽകിയവർക്കെതിരേ ജനപ്രാതിനിധ്യനിയമ പ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്നും വകുപ്പുതല അച്ചടക്കനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ് പറഞ്ഞു.