ഇതുവരെ 33967 മുതിര്‍ന്ന പൗരന്മാര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു

കാസർഗോഡ്: ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ഗുരുതര രോഗം ബാധിച്ച 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ളവര്‍ എന്നിവര്‍ക്കുള്ള മെഗാ വാക്സിനേഷന്‍ ക്യാമ്പ് കാസര്‍കോട് നഗരസഭാ പരിധിയില്‍ മാര്‍ച്ച് 18ന് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു.

കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ നിത്യാനന്ദ പോളിടെക്‌നിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജില്ലാ ആയുര്‍വേദ കോളേജ് പടന്നക്കാട് എന്നിവിടങ്ങളില്‍ 1000 പേര്‍ക്കുള്ള മെഗാ വാക്സിനേഷന്‍ ക്യാമ്പയിന്‍ 18ന് നടക്കും. 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതരരോഗം ബാധിച്ചവര്‍ അതു സംബന്ധിച്ച് നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം സഹിതം മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഹാജരാകേണ്ടതാണ് .

ആശ വര്‍ക്കര്‍മാര്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നിര്‍ദിഷ്ട ഫോര്‍മാറ്റിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകുന്നവര്‍ക്കും കോവിഡ് -19 വാക്സിനേഷന്‍ നല്‍കുന്നതിനായി ജില്ലയില്‍ 44 സര്‍ക്കാര്‍ ആശുപത്രികളും 9 സ്വകാര്യ ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെയായി 33967 മുതിര്‍ന്ന പൗരന്മാര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ ആര്‍ക്കുംതന്നെ ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച മുന്നണിപോരാളികള്‍ക്ക് മാര്‍ച്ച് 18ന് കോവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നതിനായി ജില്ലാ കളക്ടറേറ്റ് കാസര്‍കോട്, താലൂക്ക് ആശുപത്രി ബേഡഡുക്ക, സാമൂഹികാരോഗ്യ കേന്ദ്രം, മഞ്ചേശ്വരം , കുമ്പള കുടുംബാരോഗ്യ കേന്ദ്രം അജാനൂര്‍, കയ്യൂര്‍, പടന്ന, ഉദുമ എന്നീ കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്. കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ, രണ്ടാം ഡോസ് സ്വീകരിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കോവിഡ് -19 മുന്നണിപ്പോരാളികളും ഈ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ഥിച്ചു.